കളി വിലയിരുത്തിയും കമന്‍ററി ബോക്സിലും നിറസാന്നിധ്യമാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയും നാസര്‍ ഹുസെെനും കുമാര്‍ സംഗക്കാരയും മെെക്കല്‍ ക്ലാര്‍ക്കുമെല്ലാം. എന്നാല്‍, കഴിഞ്ഞ ദിവസം ഇന്ത്യ-ശ്രീലങ്ക മത്സരത്തിനിടെ ക്യാമറ കണ്ണുകള്‍ ഗാലറിയിലേക്ക് നീണ്ടപ്പോള്‍ ഒരാളില്‍ ഉടക്കി

ലീഡ്‍സ്: ലോക ക്രിക്കറ്റില്‍ വിസ്മയം രചിച്ച പല മുന്‍ താരങ്ങളും ലോകകപ്പില്‍ സജീവമാണ്. കളി വിലയിരുത്തിയും കമന്‍ററി ബോക്സിലും നിറസാന്നിധ്യമാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയും നാസര്‍ ഹുസെെനും കുമാര്‍ സംഗക്കാരയും മെെക്കല്‍ ക്ലാര്‍ക്കുമെല്ലാം.

എന്നാല്‍, കഴിഞ്ഞ ദിവസം ഇന്ത്യ-ശ്രീലങ്ക മത്സരത്തിനിടെ ക്യാമറ കണ്ണുകള്‍ ഗാലറിയിലേക്ക് നീണ്ടപ്പോള്‍ ഒരാളില്‍ ഉടക്കി. വളരെ പരിചിതമായ മുഖം, അത് മറ്റൊരുമായിരുന്നില്ല ഒരു കാലത്ത് ലോക ക്രിക്കറ്റില്‍ ബാറ്റിംഗ് വിസ്ഫോടനം കൊണ്ട് പ്രകമ്പനം സൃഷ്ടിച്ച സനത് ജയസൂര്യ ആയിരുന്നു ഗാലറിയില്‍ കാണികള്‍പ്പൊപ്പമുണ്ടായിരുന്നത്.

ശ്രീലങ്കന്‍ ടീമിനൊപ്പമോ ലോകകപ്പിന്‍റെ ഔദ്യോഗികമായ ഒരു വേദികളിലോ സനത് ജയസൂര്യയെ കാണാനാവില്ല. ഐസിസിയുടെ രണ്ട് വര്‍ഷത്തെ വിലക്ക് നേരിടുന്നത് കൊണ്ടാണത്. ഐ സി സിയുടെ അഴിമതി വിരുദ്ധ സമിതിയാണ് മുന്‍ താരത്തെ കഴിഞ്ഞ ഫെബ്രുവരിയില്‍ രണ്ട് വര്‍ഷത്തേക്ക് വിലക്കിയത്.

ശ്രീലങ്കന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ അന്വേഷണവുമായി സഹകരിക്കാത്തതിനായിരുന്നു നടപടി. 2021 വരെ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനങ്ങളിലും ജയസൂര്യക്ക് സഹകരിക്കാനാവില്ല. ജയസൂര്യക്കൊപ്പം അരവിന്ദ ഡിസില്‍വയും ഉണ്ടായിരുന്നു.