ഒരു പരമ്പരയിലോ ടൂര്‍ണമെന്‍റിലോ അഞ്ച് സെഞ്ചുറി നേടുന്ന രണ്ടാം താരമാണ് രോഹിത് ശര്‍മ്മ.

ലണ്ടന്‍: ലോകകപ്പില്‍ ശ്രീലങ്കയ്‌ക്ക് എതിരെ ഇന്ത്യയുടെ അവസാന ലീഗ് മത്സരത്തില്‍ സെഞ്ചുറി നേടിയിരുന്നു രോഹിത് ശര്‍മ്മ. ഇംഗ്ലണ്ട് ലോകകപ്പില്‍ ഹിറ്റ്‌മാന്‍റെ അഞ്ചാം സെഞ്ചുറിയാണ് ലീഡ്‌സില്‍ പിറന്നത്. ഇതോടെ ക്രിക്കറ്റ് ചരിത്രത്തിലെ 64 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡിനൊപ്പമെത്തി രോഹിത്. 

ഒരു പരമ്പരയിലോ ടൂര്‍ണമെന്‍റിലോ അഞ്ച് സെഞ്ചുറി നേടുന്ന രണ്ടാം താരമാണ് രോഹിത് ശര്‍മ്മ. ഓസ്‌ട്രേലിയക്കെതിരെ 1955ല്‍ ടെസ്റ്റ് പരമ്പരയില്‍ അഞ്ച് സെഞ്ചുറികള്‍ നേടിയ വിന്‍ഡീസ് താരം സര്‍ ക്ലൈഡ് വാല്‍ക്കോട്ടാണ് ആദ്യം ഈ നേട്ടത്തിലെത്തിയത്. 

2015 ലോകകപ്പില്‍ നാലു സെഞ്ചുറികള്‍ നേടിയ ശ്രീലങ്കന്‍ ബാറ്റിംഗ് ഇതിഹാസം കുമാര്‍ സംഗക്കാരയുടെ റെക്കോര്‍ഡ് രോഹിത് മറികടന്നിരുന്നു. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയിട്ടുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ(6 എണ്ണം) റെക്കോര്‍ഡിനൊപ്പമെത്താനും രോഹിത്തിനായി.