ദക്ഷിണാഫ്രിക്കയ്ക്കെതിരെ ലോകകപ്പ് മത്സരത്തില്‍ ബംഗ്ലാദേശിന് കൂറ്റന്‍ സ്‌കോര്‍. ടോസ് ന്ഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സെടുത്തു. അവരുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

ലണ്ടന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരെ ലോകകപ്പ് മത്സരത്തില്‍ ബംഗ്ലാദേശിന് കൂറ്റന്‍ സ്‌കോര്‍. ടോസ് ന്ഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സെടുത്തു. അവരുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. പാക്കിസ്ഥാനെതിരെ നേടിയ 326 റണ്‍സാണ് ഇന്ന് അവര്‍ മറികടന്നത്. സീനിയര്‍ താരങ്ങളായ ഷാക്കിബ് അല്‍ ഹസന്‍ (75), മുഷ്ഫിഖര്‍ റഹീം (78) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ബംഗ്ലാദേശിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഇമ്രാന്‍ താഹിര്‍, ആന്‍ഡിലെ ഫെഹ്ലുക്വായോ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

തമീം ഇഖ്ബാല്‍ (16), സൗമ്യ സര്‍ക്കാര്‍ (42), മുഹമ്മദ് മിഥുന്‍ (21), മൊസദെക് ഹൊസൈന്‍ (26) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. മഹ്മുദുള്ള (33 പന്തില്‍ 46), മെഹ്ദി ഹസന്‍ (5) എന്നിവര്‍ പുറത്താവാതെ നിന്നു. 21 റണ്‍സ് എക്സ്ട്രാ ഇനത്തിലും ബംഗ്ലാദേശിന് ലഭിച്ചിരുന്നു. 

ആദ്യ വിക്കറ്റില്‍ തമീം-സൗമ്യ സഖ്യം 60 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കഗിസോ റബാദ, ലുഗി എന്‍ഗിഡി, മോറിസ് എന്നിവര്‍ അടങ്ങുന്ന പേസ് നിരയ്ക്കെതിരെ ബംഗ്ലാ താരങ്ങള്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. ഒമ്പതാം ഓവരില്‍ തമീമാണ് ആദ്യം പുറത്തായത്. സ്‌കോര്‍ 75ല്‍ നില്‍ക്കെ 12ാം ഓവറില്‍ സൗമ്യയും പവലിയനില്‍ തിരിച്ചെത്തി. പിന്നീട് ഒത്തുച്ചേര്‍ന്ന ഷാക്കിബ്- മുഷ്ഫിഖുര്‍ സഖ്യം 142 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

അവസാന ഓവറുകളില്‍ മഹ്മുദുള്ള- മൊഹദെക്ക് എന്നിവര്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചപ്പോല്‍ സ്‌കോര്‍ 330 ലെത്തി. ഇരുവരും 66 റണ്‍സ് കൂട്ടിച്ചേര്‍ത്തു.