ഓസ്‌ട്രേലിയന്‍ വെറ്ററന്‍ താരം ഷോണ്‍ മാര്‍ഷിന് ശേഷിക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ നഷ്ടമാവും. പരിശീലനത്തിനിടെ വലത് കൈത്തണ്ടയ്‌ക്കേറ്റ പരിക്കാണ് താരത്തിന് വിനയായത്.

ലണ്ടന്‍: ഓസ്‌ട്രേലിയന്‍ വെറ്ററന്‍ താരം ഷോണ്‍ മാര്‍ഷിന് ശേഷിക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ നഷ്ടമാവും. പരിശീലനത്തിനിടെ വലത് കൈത്തണ്ടയ്‌ക്കേറ്റ പരിക്കാണ് താരത്തിന് വിനയായത്. നെറ്റ്‌സില്‍ പരിശീലനത്തിനിടെ പാറ്റ് കമ്മിന്‍സിന്റെ പന്തിലാണ് മാര്‍ഷിന് പരിക്കേറ്റത്. സ്‌കാനിങ്ങിനിടെ എല്ലിന് പൊട്ടെലുണ്ടെന്ന് കണ്ടെത്തിയതായി ഓസീസ് കോച്ച് ജസ്റ്റിന്‍ ലാംഗര്‍ വ്യക്തമാക്കി. 

പരിക്ക് ഭേദമാവണമെങ്കില്‍ മാര്‍ഷിന് ശസ്ത്രക്രിയ ആവശ്യമാണ്. മാര്‍ഷിന് പകരക്കാരനായി പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ് ടീമിലെത്തും. നേരത്തെ ലോകകപ്പ് ടീമില്‍ ഇടം നേടുമെന്ന് ഉറപ്പിച്ച താരമാണ് ഹാന്‍ഡ്‌സ്‌കോംപ്. എന്നാല്‍ അവസാന നിമിഷം മാര്‍ഷ് ടീമിലെത്തുകയായിരുന്നു.

എന്നാല്‍ ഓസീസിനെ അലട്ടുന്നത് മറ്റൊരു താരത്തിന്റെ പരിക്ക് കൂടിയാണ്. വെടിക്കെട്ട് വീരന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനും ഇതേ രീതിയില്‍ പരിക്കേറ്റിട്ടുണ്ട്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തിലാണ് മാക്‌സ്‌വെല്ലിന് പരിക്കേറ്റത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ പൂര്‍ണ ഫിറ്റോടെ തിരിച്ചെത്താന്‍ കഴിയുമെന്നാണ് വിശ്വാസമെന്ന് ലാംഗര്‍ പറഞ്ഞു.