ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ, ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടതോടെ പാക്കിസ്ഥാന്റെ സെമി പ്രതീക്ഷകള്‍ കൂടുതല്‍ ദുരിതത്തിലായി. ഇന്ത്യ ജയിക്കണമെന്നാണ് പാക്കിസ്ഥാന്‍ ആരാധകര്‍ പോലും കരുതിയിരുന്നത്.

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ, ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടതോടെ പാക്കിസ്ഥാന്റെ സെമി പ്രതീക്ഷകള്‍ കൂടുതല്‍ ദുരിതത്തിലായി. ഇന്ത്യ ജയിക്കണമെന്നാണ് പാക്കിസ്ഥാന്‍ ആരാധകര്‍ പോലും കരുതിയിരുന്നത്. മത്സരശേഷം മുന്‍ പാക് താരങ്ങള്‍ ഇന്ത്യയുടെ സമീപനത്തിനെതിരെ സംസാരിച്ചിരുന്നു. അതിലൊരാളായിരുന്നു മുന്‍ പേസര്‍ വഖാര്‍ യൂനിസ്. ഇപ്പോഴിതാ ഷൊയ്ബ് അക്തറും അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നു.

എന്നാല്‍ വഖാറിനെ പോലെ വിമര്‍ശനവുമായിട്ടല്ല അക്തര്‍ വന്നത്. ഇന്ത്യ അവരുടെ കഴിവിന്റെ പരമാവധി ശ്രമിച്ചുവെന്നാണ് അക്തര്‍ പറഞ്ഞത്. അക്തറിന്റെ വാക്കുകളിങ്ങനെ... ''വിഭജനത്തിന് ശേഷം ആദ്യമായിട്ടായിരിക്കും പാക്കിസ്ഥാന്‍ ഇന്ത്യയെ പിന്താങ്ങുന്നത്. എനിക്ക് ഉറപ്പുണ്ട് ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാന്‍ അവര്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന്. എന്നാല്‍ അതൊന്നും പാക്കിസ്ഥാന്റെ സഹായത്തിനെത്തിയില്ല.'' അക്തര്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

നേരത്തെ വഖാര്‍ യൂനിസ് ഇന്ത്യന്‍ താരങ്ങളുടെ കളിയോടുള്ള സമീപനത്തെ ചോദ്യം ചെയ്തിരുന്നു. ഇതിനെതിരെ ആരാധകര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.