കോലിയുടെ കരിയറിലെ മറ്റൊരു കണക്ക് ഇന്ത്യന്‍ ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്നതാണ്. തന്‍റെ മൂന്നാം ലോകകപ്പ് ആണ് കോലി കളിക്കുന്നത്. 2011ലും 2015ലും ഇന്ത്യയുടെ മുന്നണി പോരാളിയായി കോലി ഉണ്ടായിരുന്നു

സതാംപ്ടണ്‍: ലോകകപ്പ് നായകനായി വിരാട് കോലിക്ക് ഇന്ന് അരങ്ങേറ്റം. ധോണിക്ക് ശേഷം ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത കോലിയുടെ ആദ്യത്തെ വലിയ ടൂർണമെന്‍റാണിത്. ഏകദിനത്തിലെ ഒന്നാം നമ്പർ ബാറ്റ്സ്മാനായ കോലിക്ക് ഇതിഹാസ താരത്തിലേക്കുള്ള യാത്രയിൽ ലോകകപ്പ് വിജയം നിർണായകമാവും.

അതിനൊപ്പം കോലിയുടെ കരിയറിലെ മറ്റൊരു കണക്ക് ഇന്ത്യന്‍ ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്നതാണ്. തന്‍റെ മൂന്നാം ലോകകപ്പ് ആണ് കോലി കളിക്കുന്നത്. 2011ലും 2015ലും ഇന്ത്യയുടെ മുന്നണി പോരാളിയായി കോലി ഉണ്ടായിരുന്നു. ആ രണ്ട് ലോകകപ്പുകളിലും ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടാന്‍ താരത്തിന് സാധിച്ചിരുന്നു.

2011ല്‍ ബംഗ്ലാദേശിനെതിരെ 100 റണ്‍സ് അടിച്ചപ്പോള്‍ 2015ല്‍ എതിരാളികള്‍ പാക്കിസ്ഥാനായിരുന്നു. അന്ന് കോലിയുടെ 107 റണ്‍സിന്‍റെ മികവിലാണ് ഇന്ത്യ ജയിച്ച് കയറിയത്. ഇതോടെ ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയും അത്തരമൊരു നേട്ടം നായകന്‍ ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ.

സീനിയർ ടീം ക്യാപ്റ്റനായ ശേഷം ആദ്യമായാണ് കോലി വലിയ ടൂർണമെന്‍റിൽ കളിക്കാനെത്തുന്നത്. പരിക്കായതിനാൽ കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയിൽ രോഹിത് ആയിരുന്നു ക്യാപ്റ്റൻ. അന്ന് ഫൈനലിൽ കിരീടം വിട്ട ഇന്ത്യയല്ല ലോകകപ്പിനെത്തുന്നതെന്ന് കോലി പറയുന്നു. ഒന്നാം നമ്പര്‍ ബൗളര്‍ ബുമ്രയുണ്ട്. രണ്ടാം നമ്പര്‍ ബാറ്റ്സ്മാൻ രോഹിത്ത് ഉണ്ട്. മികച്ച ഓൾറൗണ്ടർമാർ. വിഭവങ്ങളേറെയുള്ള ടീമിൽ നിന്ന് കിരീടത്തിൽ കുറഞ്ഞതൊന്നും കോലി പ്രതീക്ഷിക്കുന്നില്ല.