Asianet News MalayalamAsianet News Malayalam

'ഇതിഹാസ താരമേ, നീയില്ലാത്തത് നിന്‍റെ രാജ്യത്തിന്‍റെ നഷ്ടമായിരുന്നു'; ഒരേ ഒരു താരത്തെ വാഴ്ത്തി കോലിയും യുവരാജും

360 ഡിഗ്രി കറങ്ങി നിന്ന് ഗ്രൗണ്ടിന്‍റെ എത് കോണിലൂടെയും പന്തിനെ അതിര്‍ത്തിക്ക് മുകളിലൂടെ പറത്തുന്ന സുന്ദരകലയുടെ ആചാര്യനെ അത്രയ്ക്കിഷ്ടമായിരുന്നു ക്രിക്കറ്റ് ലോകത്തിന്

virat kohli and yuvraj singh on a b de villiers
Author
London, First Published Jul 13, 2019, 7:37 PM IST

ലണ്ടന്‍: 2019 ക്രിക്കറ്റ് ലോകകപ്പിന്‍റെ നഷ്ടം എന്താണെന്ന് ചോദിച്ചാല്‍, എ ബി ഡി യാണെന്ന് പറയുന്ന കായികപ്രേമികളാകും ബഹുഭൂരിപക്ഷവും. അതേ, എബ്രഹാം ബെഞ്ചമിന്‍ ഡിവില്ലേഴ്സ് എന്ന ലോകോത്തര താരത്തെ അങ്ങനെയാണ് കായികപ്രേമികള്‍ സ്നേഹത്തോടെ ചുരുക്കപേരില്‍ വിളിക്കുന്നത്. 360 ഡിഗ്രി കറങ്ങി നിന്ന് ഗ്രൗണ്ടിന്‍റെ എത് കോണിലൂടെയും പന്തിനെ അതിര്‍ത്തിക്ക് മുകളിലൂടെ പറത്തുന്ന സുന്ദരകലയുടെ ആചാര്യനെ അത്രയ്ക്കിഷ്ടമായിരുന്നു ക്രിക്കറ്റ് ലോകത്തിന്.

അതുകൊണ്ടുതന്നെയാണ് ആ കലാവിരുത് കാണാനാകാത്തതാണ് ഈ ലോകകപ്പിന്‍റെ നഷ്ടം എന്ന് കായികപ്രേമികള്‍ പറയുന്നത്. ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനൊപ്പം ചേരാന്‍ താത്പര്യമുണ്ടെന്ന് ഡിവില്ലേഴ്സ് പറഞ്ഞതായി ഇടയ്ക്ക് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇതെല്ലാം നിഷേധിച്ച് താരം തന്നെ രംഗത്തെത്തിയിരുന്നു. വിരമിച്ച ശേഷം ദക്ഷിണാഫ്രിക്കന്‍ സെലക്ടര്‍മാര്‍ക്ക് മുന്നില്‍ ഒരു ആവശ്യവും ഉന്നയിച്ചിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പണത്തിന് പിന്നാലെ പോയതാണെന്ന് ചിലര്‍ പറഞ്ഞുപരത്തിയെന്നും ഡിവില്ലേഴ്സ് കുറിച്ചിരുന്നു. ദക്ഷിണാഫ്രിക്കന്‍ ആരാധകരില്‍ ചെറിയൊരു വിഭാഗം തന്നെ കുറ്റപ്പെടുത്തിയെന്നും അതില്‍ വേദനയുണ്ടെന്നും വ്യക്തമാക്കിയ ഡിവില്ലേഴ്സിനെ ആശ്വസിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും മുന്‍ താരം യുവരാജ് സിംഗും. ഡിവില്ലേഴ്സിന്‍റെ ഹൃദയസ്പര്‍ശിയായ കുറിപ്പിന് താഴെ അതിലും ഹൃദയസ്പര്‍ശിയായ കമന്‍റുമായാണ് ഇരുവരും രംഗത്തെത്തിയത്.

എ ബി ഡിക്കൊപ്പമാണ് താനെന്ന് വ്യക്തമാക്കിയ കോലി ഏറ്റവും ആത്മാര്‍ത്ഥതയുള്ള മനുഷ്യനാണ് നീയെന്നും കുറിച്ചു. ഇങ്ങനെയൊക്കെ  സംഭവിക്കുന്നതില്‍ ഏറെ വിഷമമുണ്ടെന്നും കോലി വ്യക്തമാക്കി. ഇതിഹാസ താരമെന്ന് വിശേഷിപ്പിച്ചാണ് യുവി കമന്‍റിട്ടത്. ഒപ്പം കളിച്ചവരില്‍ ഏറ്റവും നല്ല വ്യക്തിയാണെന്ന് കുറിച്ച യുവി, ഡിവില്ലേഴ്സ് ടീമിലില്ലാതിരുന്നതാണ് ദക്ഷിണാഫ്രിക്കയുടെ ഏറ്റവും വലിയ നഷ്ടമെന്നും അഭിപ്രായപ്പെട്ടു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by AB de Villiers (@abdevilliers17) on Jul 12, 2019 at 2:30am PDT

Follow Us:
Download App:
  • android
  • ios