ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് തന്നില്‍ പൂര്‍ണവിശ്വാസമുണ്ടായിരുന്നുവെന്ന് ബിസിസിഐക്ക് അയച്ച വിരമിക്കല്‍ കത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അംബാട്ടി റായുഡു കുറിച്ചിരുന്നു

ലണ്ടന്‍: അപ്രതീക്ഷിതമായിരുന്നു അംബാട്ടി റായുഡ‍ുവിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം. ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യയുടെ 15 അംഗ ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെ സ്റ്റാന്‍ഡ് ബൈ താരമായി തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും വിജയ് ശങ്കറിന് പരിക്കേറ്റപ്പോള്‍ റായുഡുവിന് പകരം മായങ്ക് അഗര്‍വാളിനെയാണ് ലോകകപ്പ് ടീമിലേക്ക് സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തത്.

ഇതിന് പിന്നാലെയാണ് താരത്തിന്‍റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം വന്നത്. ഇപ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി താരത്തിന്‍റെ വിരമിക്കലില്‍ പ്രതികരണം നടത്തിയിരിക്കുകയാണ്. താങ്കള്‍ ഒരു വലിയ മനുഷ്യനാണ്. മുന്നോട്ടുള്ള ജീവിതത്തിന് എല്ലാ ഭാവുകങ്ങളും എന്നാണ് കോലി ട്വിറ്ററില്‍ കുറിച്ചത്.

Scroll to load tweet…

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് തന്നില്‍ പൂര്‍ണവിശ്വാസമുണ്ടായിരുന്നുവെന്ന് ബിസിസിഐക്ക് അയച്ച വിരമിക്കല്‍ കത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അംബാട്ടി റായുഡു കുറിച്ചിരുന്നു. ഏകദിന ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി കഴിഞ്ഞ വര്‍ഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് റായുഡു വിരമിച്ചിരുന്നു.

ഇന്ത്യക്കായി 55 ഏകദിനങ്ങളില്‍ കളിച്ച റായുഡു 47.05 ശരാശരിയില്‍ 1694 റണ്‍സ് നേടി. 124 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. മൂന്ന് സെഞ്ചുറിയും പത്ത് അര്‍ധസെഞ്ചുറിയും റായുഡുവിന്റെ പേരിലുണ്ട്. ഇന്ത്യക്കായി അഞ്ച് ടി20 മത്സരങ്ങളും കളിച്ച റായുഡു 10.50 ശരാശരിയില്‍ 42 റണ്‍സ് നേടി.