കളിക്കാരുടെ ട്വീറ്റിന് താഴെ വിമർശകരുമെത്തി. ടീം പോയത് ലോകകപ്പ് നേടാനാണെന്നും പിക്നിക്കായി കാണരുതെന്നും ചിലർ അഭിപ്രായപ്പെട്ടു.

സതാംപ്ടണ്‍: കഠിന പരിശീലനത്തിന് ഇടവേള നൽകി ഇന്ത്യൻ ടീം ഇന്നലെ ചില വിനോദ പരിപാടികളിലായിരുന്നു. സതാംപ്ടണിൽ പെയിന്‍റ് ബോൾ കളിക്ക് പോയ ചിത്രങ്ങൾ കളിക്കാർ തന്നെയാണ് പുറത്ത് വിട്ടത്. ലോകകപ്പിനിടെയുള്ള ടീമിന്‍റെ നടപടി ശരിയായില്ലെന്ന വാദവുമായി വിമർശകരും പിന്നാലെയെത്തി.

Scroll to load tweet…

ചായങ്ങൾ നിറച്ച വെടിയുണ്ടകൾ കൊണ്ടുള്ള വെടിവയ്പ്പാണ് പെയിന്‍റ് ബോൾ കളി. ശരിക്കും രസകരമായ ഒരു യുദ്ധം.ഫാസ്റ്റ് ബോളർ ജസ്പ്രീത് ബൂമ്രയുടെ ട്വിറ്റർ പേജിൽ ആദ്യം ചിത്രമെത്തി. പിന്നാലെ മറ്റ് കളിക്കാരും ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. ദേഹം മുഴുവൻ മറയ്ക്കുന്ന തരം പട്ടാളക്കുപ്പായത്തിൽ പുഞ്ചിരിയോടെ താരങ്ങൾ.

അൽപം കൂടെ രസകരമായ വീഡിയോ സ്പിന്നർ യുസ്വേന്ദ്ര ചഹൽ പുറത്ത് വിട്ടു. സതാംപ്ടണിലെ ഒരു കാട്ടിലായിരുന്നു ഇന്ത്യൻ ടീമിനായുള്ള പെയിന്‍റ് ബോൾ മത്സരം. കളിക്കാർക്കൊപ്പം സപ്പോർട്ടിംഗ് സ്റ്റാഫും മത്സരത്തിനിറങ്ങി.സതാംപ്ടണിൽ മൂന്ന് ദിവസം മുൻപ് തന്നെയെത്തിയ ഇന്ത്യൻ ടീം എല്ലാ ദിവസവും ദീർഘനേരം പരിശീലനത്തിന് ഇറങ്ങിയിരുന്നു.

View post on Instagram

ആദ്യമത്സരത്തിനായുള്ള നീണ്ട കാത്തിരിപ്പും കഠിന പരിശീലനവും താരങ്ങളെ മാനസികമായി തളർത്തുമെന്ന നിഗമനത്തിലാണ് ടീം വിനോദ പരിപാടികൾക്കിറങ്ങിയത്. എന്നാൽ കളിക്കാരുടെ ട്വീറ്റിന് താഴെ വിമർശകരുമെത്തി. ടീം പോയത് ലോകകപ്പ് നേടാനാണെന്നും പിക്നിക്കായി കാണരുതെന്നും ചിലർ അഭിപ്രായപ്പെട്ടു.

View post on Instagram

ശ്രദ്ധ ക്രിക്കറ്റിൽ തന്നെയാണോ എന്നും അമിത ആത്മവിശ്വാസം വേണ്ടെന്നും മറ്റ് ചിലർ. വിമ‌ർശകർക്ക് ഏതായാലും മറുപടി നൽകാൻ കളിക്കാർ മെനക്കെട്ടിട്ടില്ല. ബുധനാഴ്ചയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരം.