ബാറ്റ് ചെയ്യാനിറങ്ങിയപ്പോള്‍ ചിലതൊക്കെ ഞാനും കേട്ടിരുന്നു. എന്നാല്‍ അതൊന്നും എന്റെ ചെവിയില്‍ കയറിയില്ല. തലതാഴ്ത്തി ക്രീസിലേക്ക് നടക്കാനാണ് ഞാന്‍ ശ്രമിച്ചത്.

ലണ്ടന്‍: തന്നെ കൂവി തോല്‍പ്പിക്കാനാവില്ലെന്ന് ഇംഗ്ലീഷ് ആരാധകരോട് ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. ലോകകപ്പ് സന്നാഹ മത്സരത്തില്‍ ബാറ്റ് ചെയ്യാനായി ക്രീസിലെത്തിയപ്പോള്‍ ഗ്യാലറിയിലിരുന്ന് ഇംഗ്ലീഷ് ആരാധകര്‍ ചതിയനെന്ന് ഉച്ചത്തില്‍ വിളിക്കുകയും കൂവുകയും ചെയ്തിരുന്നു. ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറെയും അധിക്ഷേപിക്കുകയും കൂവുകയും ചെയ്തിരുന്നു.

ബാറ്റ് ചെയ്യാനിറങ്ങിയപ്പോള്‍ ചിലതൊക്കെ ഞാനും കേട്ടിരുന്നു. എന്നാല്‍ അതൊന്നും എന്റെ ചെവിയില്‍ കയറിയില്ല. തലതാഴ്ത്തി ക്രീസിലേക്ക് നടക്കാനാണ് ഞാന്‍ ശ്രമിച്ചത്. അവിടെയെത്തി എന്റെ ജോലി ഭംഗിയായി ചെയ്യാനും. ഭാഗ്യവശാല്‍ ഇന്ന് ടീമിനായി റണ്‍സ് നേടാനും എനിക്കായി. അതിനേക്കാളുപരി ക്രീസില്‍ കുറച്ചുസമയം ചെലവഴിച്ച് ആത്മവിശ്വാസം തിരിച്ചുപിടിക്കാനായി എന്നതാണ് പ്രധാനം. ഗ്യാലറിയിലെ കാണികളുയര്‍ത്തുന്ന ശബ്ദത്തിന് ഞാന്‍ ചെവി കൊടുക്കാറില്ല. ക്രിസീലെത്തിയാല്‍ എന്റെ സ്വാഭാവിക കളി പുറത്തെടുക്കാനാണ് ശ്രമിക്കാറുള്ളതെന്നും സ്മിത്ത് പറഞ്ഞു.

Scroll to load tweet…

നേരത്തെ ഓസീസിനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത‍ ഡേവിഡ് വാര്‍ണറെയും ഇംഗ്ലീഷ് ആരാധകര്‍ അധിക്ഷേപിച്ചിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഒരുവര്‍ഷം വിലക്ക് നേരിട്ട വാര്‍ണറും സ്മിത്തും കഴിഞ്ഞ മാസമാണ് രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്.