Rape: യുപിയിൽ 15 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, ദൃശ്യം പകർത്തി, പ്രതി ഒളിവിൽ
പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് ഒളിവിലാണ്..
ലക്നൌ: ഉത്തർപ്രദേശിലെ (Uttar Pradesh) ഗ്രാമത്തിൽ 15 വയസ്സുള്ള പെൺകുട്ടിയെ യുവാവ് ലൈംഗികമായി (Rape) പീഡിപ്പിക്കുകയും പീഡനത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തതായി പൊലീസ് (Police). ഭോപ്പാ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ ഭോപ്പാ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മൊഹ്‌സിൻ എന്ന യുവാവിനെതിരെയാണ് പരാതി നൽകിയിട്ടുള്ളത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിലാണ്. പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
അതേസമയം അയൽ സംസ്ഥാനമായ ഷാംലി ജില്ലയിൽ, കൈരാന പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള ഒരു ഗ്രാമത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഷൂബ് എന്ന യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ പ്രതിക്കെതിരെ കേസെടുത്തതായി സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രേംവീർ സിംഗ് റാണ പറഞ്ഞു.
ഇതുകൂടാതെ യുപിയിൽ രണ്ട് ദിവസമായി കാണാതായ ആറ് വയസ്സുകാരിയുടെ മൃതദേഹം അയൽവാസിയുടെ ഇരുമ്പ് പെട്ടിയിൽ നിന്ന് കണ്ടെത്തിയിരുന്നു. പശ്ചിമ ഉത്തർപ്രദേശിലെ ഹാപ്പൂരിലെ വീട്ടിൽ നിന്നാണ് ഡിസംബർ നാലിന് വൈകീട്ടോട കുട്ടിയെ കാണാതായത്. എന്നാൽ കുട്ടിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
മൃതദേഹം കണ്ടെത്തിയ വീട്ടിന്റെ ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ കൊണ്ടുപോകുമ്പോൾ പ്രദേശത്തുള്ളവർ ഇയാളെ ആക്രമിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. പൊലീസ് ഏറെ പണിപ്പെട്ടാണ് ഇയാളെ ഇവിടെ നിന്ന് കൊണ്ടുപോയത്. ഒരു വലിയ മെറ്റൽ പെട്ടിയിലാണ് പെൺകുട്ടിയുടെ മൃതദേഹം ഉണ്ടായിരുന്നത്. മൃതദേഹം മറയ്ക്കാൻ പെട്ടിയിൽ തുണി കുത്തിനിറച്ചിരുന്നു.
തന്നോട് അഞ്ച് രൂപ വാങ്ങിയ മകൾ അതുമായി എന്തോ വാങ്ങാനെന്ന് പറഞ്ഞ് കടയിലേക്ക് പോയി. പിന്നീട് തിരിച്ചുവന്നില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. അടുത്ത ദിവസം തന്നെ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു.