വെള്ളിയാഴ്ച ഉച്ചയോടെയാണ് പെൺകുട്ടിയെ കാണാതായത്. വീട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നത് കണ്ടത്
പൂനെ: നാല് വയസ് പ്രായമുള്ള പെൺകുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി 65കാരൻ. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. ഭക്ഷണം വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് 65കാരൻ നാലുവയസുകാരിയെ കൂട്ടിക്കൊണ്ട് പോയത്. പൂനെയിലെ ഭോർ താലൂക്കിലെ നസ്രാപൂർ ഗ്രാമത്തിലാണ് കണ്ണില്ലാത്ത ക്രൂരത നടന്നത്. സംഭവത്തിന് പിന്നാലെ മേഖലയിൽ സംഘർഷാവസ്ഥ രൂപം കൊണ്ടിരിക്കുകയാണ്. 65 വയസ്സുകാരനായ ഒരു കൂലിത്തൊഴിലാളിയാണ് അറസ്റ്റിലായത്. വേനലവധിക്ക് മുത്തശ്ശിയുടെ വീട്ടിലെത്തിയതായിരുന്നു പെൺകുട്ടി. വെള്ളിയാഴ്ച ഉച്ചയോടെയാണ് പെൺകുട്ടിയെ കാണാതായത്. വീട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നത് കണ്ടത്. പ്രലോഭിപ്പിച്ച് പ്രതി കുട്ടിയെ തൊഴുത്തിന് സമീപമുള്ള ഷെഡിലേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ചാണകക്കൂനയ്ക്കടിയിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
അറസ്റ്റിലായ 65കാരന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. 1998ലും 2015ലും ഇയാൾക്കെതിരെ സമാനമായ കേസുകൾ ഉണ്ടായിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിടുകയായിരുന്നു. ഇയാൾ സ്ഥിരമായി ഗ്രാമങ്ങളിൽ അലഞ്ഞുതിരിയുന്ന സ്വഭാവക്കാരനാണെന്നും പൊലീസ് വിശദമാക്കുന്നത്.സംഭവം പുറത്തുവന്നതോടെ ഗ്രാമവാസികൾ രോഷാകുലരായി തെരുവിലിറങ്ങി. പ്രതിക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് ആളുകൾ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയും മുംബൈ-ബെംഗളൂരു ഹൈവേ തടയുകയും ചെയ്തു. നസ്രാപൂർ ഗ്രാമത്തിൽ ശനിയാഴ്ച പൂർണ്ണ ഹർത്താൽ ആചരിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിട്ടുള്ളത്.
സംഭവത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കേസ് അതിവേഗ കോടതിയിൽ വിചാരണ ചെയ്യുമെന്നും പ്രതിക്ക് വധശിക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി അറിയിച്ചു. 15 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് പുണെ റൂറൽ എസ്.പി സന്ദീപ് സിംഗ് ഗിൽ നാട്ടുകാർക്ക് ഉറപ്പുനൽകി. പ്രതിയെ നിലവിൽ മെയ് 7 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.


