Dileep Home Raid : ദിലീപിനെതിരെ വല മുറുക്കി ക്രൈംബ്രാഞ്ച്; വിശദാംശങ്ങൾ ഹൈക്കോടതിയെ അറിയിക്കും
ഉച്ചയ്ക്ക് 12 മണിയോടെയാണ് വിവിധ കേന്ദ്രങ്ങളിലായി ക്രൈംബ്രാഞ്ച് പരിശോധനയ്ക്കെത്തിയത്. നടിയെ ആക്രമിച്ച കേസിലും വധഭീഷണിക്കേസിലും റെയ്ഡ് നടത്താൻ പൊലീസിന് കോടതിയുടെ അനുമതിയും കിട്ടിയിരുന്നു.
ആലുവ: നടൻ ദിലീപിനെതിരെ വല മുറുക്കി ക്രൈംബ്രാഞ്ച്. നടിയെ ആക്രമിച്ച കേസിലും വധഭീഷണിക്കേസിലും ദിലീപിന്‍റെയും ബന്ധുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയ പൊലീസ് മൊബൈൽ ഫോണുകളും ഹാർഡ് ഡ്സികുകളും പിടിച്ചെടുത്തു. നടിയെ ബലാത്സംഗം ചെയ്ത് പകർത്തിയ ദൃശ്യങ്ങൾ കണ്ടെത്താനും ദിലീപിന്‍റെ പക്കലുണ്ടെന്ന് പറയപ്പെടുന്ന തോക്ക് പിടിച്ചെടുക്കാനുമായിരുന്നു പരിശോധന.
ഉച്ചയ്ക്ക് 12 മണിയോടെയാണ് വിവിധ കേന്ദ്രങ്ങളിലായി ക്രൈംബ്രാഞ്ച് പരിശോധനയ്ക്കെത്തിയത്. നടിയെ ആക്രമിച്ച കേസിലും വധഭീഷണിക്കേസിലും റെയ്ഡ് നടത്താൻ പൊലീസിന് കോടതിയുടെ അനുമതിയും കിട്ടിയിരുന്നു. ആലുവയിലെ ദിലീപിന്‍റെ വീട്, സഹോദരൻ അനൂപിന്‍റെ വീട് ഇവരുടെ ഉടമസ്ഥതയിലുളള ഗ്രാന്‍റ് പ്രൊഡക്ഷൻസിന്‍റെ ഓഫീസ് എന്നിവിടങ്ങളിലായിരുന്നു പരിശോധന. ദിലീപിന്‍റെ പദ്മസരോവരം വീട്ടിലെത്തിയ ഉദ്യോസ്ഥരുടെ മുന്നിൽ ഏറെ നേരം ഗേറ്റ് അടഞ്ഞുകിടന്നു.
ഗേറ്റും മതിലും ചാടിക്കടന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പരിശോധന നടത്താതെ മടങ്ങിപ്പോകില്ലെന്ന് അറിയിച്ചു. ഒടുവിൽ ദിലീപിന്‍റെ സഹോദരിയെത്തി വാതിൽ തുറന്നുകൊടുത്തു.ക്രൈംബ്രാഞ്ച് എസ് പിയുടെ നേതൃത്വത്തിലുളള സംഘം അകത്ത് പരിശോധന തുടങ്ങിയതിന് പിന്നാലെ ദിലീപും ഇവിടെയെത്തി. തന്‍റെ അഭിഭാഷകരേയും ദിലീപ് വിളിച്ച് വരുത്തിയിരുന്നു
രാത്രി എഴുമണിയോടെയാണ് പദ്മസരോവരത്തിലെ പരിശോധന പൂർത്തിയായത്. ദിലീപിന്‍റേതടക്കം മൂന്നു മൊബൈൽ ഫോണുകൾ, കംപ്യുട്ടർ ഹാർഡ് ഡിസ്ക്, രണ്ട് ഐപ്പാഡ്, പെൻഡ്രൈവ് എന്നിവ പിടിച്ചെടുത്തു. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ പക്കൽ എത്തിയെന്നാണ് സംവിധാതകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴി. ഈ ദൃശ്യങ്ങൾ ഇവരുടെ നിർമാണകന്പനിയിൽ എത്തിയിരുന്നോയെന്നറിയാനാണ് ഗ്രാന്‍റ് പ്രൊഡക്ഷൻസിലെ പരിശോധന.
നടിയെ ആക്രമിച്ച കേസിലെ 5 ഉദ്യോഗസ്ഥരെ അപായപ്പെടുത്തുമെന്ന് ദിലീപ് ഭീഷണിമുഴക്കിയപ്പോൾ തോക്ക് കൈവശം ഉണ്ടായിരുന്നതായി ബാലചന്ദ്രകുമാറിന്‍റെ മൊഴിയിലുണ്ട്. ഇതിനുവേണ്ടിക്കൂടിയായിരുന്നു റെയ്ഡ്. നാളെ ദിലീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്പോൾ പരിശോധനയുടെ വിശദാംശങ്ങൾ ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിക്കും.