മിഥുന്‍റെ അമ്മ തുറവൂർ കവലയ്ക്ക് തെക്കുവശത്തെ ഒരു പുതിയ മീൻ വിൽപ്പനക്കാരനിൽ നിന്ന് മീൻ വാങ്ങിയിരുന്നു. തൊട്ടടുത്ത് മീൻ വിൽപ്പന നടത്തിക്കൊണ്ടിരുന്ന സനദേവ് ഇക്കാര്യത്തിൽ മിഥുന്‍റെ അമ്മയോട് അസഭ്യം പറഞ്ഞിരുന്നു
അരൂർ: വാക്ക് തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റു മരിച്ചു. തുറവൂർ പഞ്ചായത്ത് നാലാം വാർഡിൽ നികർത്തിൽ മധുവിന്‍റെ മകൻ മിഥുൻ (29 ) ആണ് കുത്തേറ്റ് മരിച്ചത്. പ്രതി ഒളിവിലാണ്. ശനിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. വൈകിട്ട് മിഥുന്‍റെ അമ്മ തുറവൂർ കവലയ്ക്ക് തെക്കുവശത്തെ ഒരു പുതിയ മീൻ വിൽപ്പനക്കാരനിൽ നിന്ന് മീൻ വാങ്ങിയിരുന്നു. തൊട്ടടുത്ത് മീൻ വിൽപ്പന നടത്തിക്കൊണ്ടിരുന്ന സനദേവ് ഇതിനെതിരെ അമ്മയോട് അസഭ്യം പറഞ്ഞിരുന്നു. വിവരം അമ്മ അറിയിച്ചതോടെ മകൻ മിഥുൻ ചോദിക്കാൻ എത്തിയതോടെയാണ് സനദേവ് ക്രൂര കൃത്യം നടത്തിയത്.
അമ്മയോടെ മോശമായി സംസാരിച്ചത് ചോദ്യം ചെയ്യാൻ മകൻ മിഥുൻ ചോദ്യം ചെയ്യാനെത്തിയതിന് പിന്നാലെ ഇരുവരും തമ്മിൽ ഇതിന്റെ പേരിൽ സംഘർഷവുമുണ്ടായി. പ്രകോപിതനായ സനദേവ് മിഥുനെ കത്തി എടുത്ത് കുത്തുകയുമായിരുന്നു എന്നാണ് വിവരം. മൃതദേഹം തുറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഡ്രൈവറാണ് മിഥുൻ. പ്രതി സനദേവിനായി കുത്തിയതോട് പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. സനദേവ് നിരവധി കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം

അതേസമയം കാസർകോട് നിന്നും പുറത്ത് വരുന്ന മറ്റൊരു വാർത്ത മഞ്ചേശ്വരത്ത് ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു എന്നതാണ്. കളായിയിലെ പ്രഭാകര നോണ്ടയാണ് കൊല്ലപ്പെട്ടത്. സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പ്രതി ഒളിവിലാണ്. ശനിയാഴ്ച പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. 40 വയസുകാരനായ മഞ്ചേശ്വരം കളായിയിലെ പ്രഭാകര നോണ്ടയാണ് മരിച്ചത്. സഹോദരന്‍ ജയറാം നോണ്ട കത്തി ഉപയോഗിച്ച് അനിയനെ കുത്തിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രഭാകര നോണ്ട താമസിക്കുന്ന വീട്ടില്‍ വച്ചാണ് കൊല്ലപ്പെട്ടത്. കഴുത്തിലും നെഞ്ചിലുമടക്കം നിരവധി കുത്തുകള്‍ ഏറ്റിട്ടുണ്ട്. കുടുംബ കലഹത്തെ തുടര്‍ന്നാണ് ക്രൂരകൃത്യം നടന്നതെന്നാണ് പ്രാഥമിക വിവരം.
'കഴുത്തിലും നെഞ്ചിലുമടക്കം കുത്തി'; മഞ്ചേശ്വരത്ത് ജേഷ്ഠൻ അനിയനെ കുത്തിക്കൊന്നു, പ്രതി ഒളിവിൽ
