ട്രെയിനില്‍ ദമ്പതികള്‍ക്ക് നേരെയുണ്ടായ ആക്രമണം; പിടിയിലായവര്‍ ലഹരി മരുന്ന് കേസിലും പ്രതികള്‍
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് വര്‍ക്കലയിലേക്കുള്ള ട്രയിന്‍ യാത്രയ്ക്കിടെയാണ് യുവതിയെയും ഭര്‍ത്താവിനേയും പ്രതികള്‍ മര്‍ദ്ദിച്ചത്.
കോഴിക്കോട്: മലബാർ എക്സ്പ്രസിൽ (Malabar Express) ദമ്പതികളെ ആക്രമിച്ച യുവാക്കൾ ലഹരി മരുന്ന് കേസിലും മുമ്പ് പ്രതികളായിരുന്നെന്ന് പൊലീസ് (police). അറസ്റ്റിലായ യുവാക്കളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കോഴിക്കോട് സ്വദേശികളായ അതുല്‍, അജല്‍ എന്നിവരെയാണ് കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് വര്‍ക്കലയിലേക്കുള്ള ട്രയിന്‍ യാത്രയ്ക്കിടെയാണ് യുവതിയെയും ഭര്‍ത്താവിനേയും പ്രതികള്‍ മര്‍ദ്ദിച്ചത്. യുവതിയോട് മോശമായി സംസാരിച്ച പ്രതികൾ ഇത് ചോദ്യം ചെയ്ത ഭർത്താവിനെയും മർദ്ദിക്കുകയായിരുന്നു. അക്രമികളെ പിടികൂടാന്‍ എത്തിയ റയില്‍വേ പൊലീസിനെയും ആക്രമിച്ചു.
യാത്രക്കാരും റയില്‍വേ പൊലീസും ചേര്‍ന്നാണ് ഇരുവരെയും പിടികൂടിയത്. തുടര്‍ന്ന് കൊല്ലത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൊല്ലം ജില്ലാ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പൊലീസിനെ ആക്രമിച്ചതിനും ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. മയക്കുമരുന്ന് കൈവശം വെച്ചതിന് പ്രതികള്‍ക്കെതിരെ നേരത്തെയും കേസുണ്ട്. കോഴിക്കോട് രണ്ട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലായി മൂന്ന് അടിപിടിക്കേസുകളും ഇവര്‍ക്കെതിരെയുണ്ടെന്ന് റെയിൽവെ പൊലീസ് അറിയിച്ചു.
ട്രെയിനിലെ ആക്രമണം; പ്രതികളെ റിമാൻഡ് ചെയ്തു-watch video