ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ യൂണിഫോം വലിച്ചുകീറുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും കൈവിരലുകൾ കടിച്ചു മുറിപ്പെടുത്തുകയും ചെയ്ത ശേഷം 21 വർഷം മുഹമ്മദ് നൂഹ് ഒളിവിൽ കഴിഞ്ഞു

ചെങ്ങന്നൂർ: ട്രാഫിക് പോയിന്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ 21 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. ചെറിയനാട് വില്ലേജിൽ ചെറുവല്ലൂർ മുറിയിൽ കളരിക്കൽ വീട്ടിൽ മുഹമ്മദ് നൂഹ് (64) ആണ് വെൺമണി പൊലീസിന്റെ പിടിയിലായത്. 1999 ഓഗസ്റ്റ് 22-ന് വൈകീട്ട് കൊല്ലകടവ് ജങ്ഷനിലായിരുന്നു കേസിനാസ്പദമായ സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ യൂണിഫോം വലിച്ചുകീറുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും കൈവിരലുകൾ കടിച്ചു മുറിപ്പെടുത്തുകയുമായിരുന്നു.

ഈ കേസിൽ ചെങ്ങന്നൂർ മജിസ്ട്രേറ്റ് കോടതി പ്രതിക്ക് മൂന്നുമാസത്തെ തടവുശിക്ഷ വിധിച്ചിരുന്നു. എന്നാൽ ഇയാൾ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കുകയും തുടർന്ന് ഒളിവിൽ പോകുകയുമായിരുന്നു. ഇയാൾക്കെതിരെ കോടതി ശിക്ഷാ വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്ന് വെൺമണി പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. കേരളത്തിനകത്തും പുറത്തുമായി 21 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ചിറയിൻകീഴ് ഭാഗത്തുനിന്നാണ് ഇന്നലെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

ചെങ്ങന്നൂർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സന്തോഷ് കുമാർ ജെ യുടെ മേൽനോട്ടത്തിൽ വെൺമണി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ രാജേഷ് പി യുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വെൺമണി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രതീഷ് ബാബു ഡി, സീനിയർ സിവിൽ പൊലീസ് ഓഫീസർ ജയരാജ് വി, സിവിൽ പൊലീസ് ഓഫീസർമാരായ പ്രവീൺ എസ്, വൈശാഖ് തമ്പി, സുധീപ് എസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി തടവിനും പിഴയ്ക്കും ശിക്ഷിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം