പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ.എൻ മനോജ് 28 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 39 രേഖകളും ഹാജരാക്കി.

മലപ്പുറം: 17വയസുകാരിയെ പലതവണ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ കേസിൽ 42 കാരന് 33 വർഷം തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഓട്ടോ ഡ്രൈവറായ കൊണ്ടോട്ടി കോടങ്ങാട് ചിറയിൽ കുറ്റിയോളത്തിൽ കുന്നുമ്മൽ സമീറിനെയാണ് (42) മഞ്ചേരി ഫാസ്റ്റ് ട്രാക് സ്‌പെഷൽ കോടതി (രണ്ട്) ജഡ്ജി എസ്. രശ്മി ശിക്ഷിച്ചത്. പ്രതി പിഴയടക്കാത്ത പക്ഷം ഒരു മാസത്തെ അധിക തടവ് ഓരോ വകുപ്പിലും അനുഭവിക്കണം. പ്രതി പിഴയടക്കുന്ന പക്ഷം തുക അതിജീവിതക്ക് നൽകണം.

സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്നും കുട്ടിക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ കോടതി ജില്ലാ ലീഗൽ സർവിസസ് അതോറിറ്റിക്ക് നിർദേശം നൽകി. അതിജീവിതയെ നിരന്തരം ഫോണിലൂടെയും നേരിട്ടും പിന്തുടർന്നും അശ്ലീല വീഡിയോകൾ അയച്ച് നൽകിയും മറ്റും വശീകരിച്ച് 2023 ആഗസ്റ്റ് മാസം മുതൽ ഒക്ടോബർ 24 വരെയുള്ള പല ദിവസങ്ങളിലായി പീഡിപ്പിച്ചെന്നാണ് കേസ്. കൊണ്ടോട്ടി പൊലിസ് ഇൻസ്‌പെക്ടർ കെ.എൻ മനോജ് ആണ് കേസ് രജിസ്റ്റർ ചെയ്തതും അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചതും.

Read More... സ്ത്രീകളുടെ കാലുകളോട് അഭിനിവേശം, പരിശോധിച്ചപ്പോൾ ഫോണിൽ ആയിരത്തിലധികം ഫോട്ടോകൾ, 25കാരനെ കൈയോടെ പൊക്കി പൊലീസ്

സിവിൽ പൊലീസ് ഓഫിസർ പി.ഹരിലാൽ കേസന്വേഷണത്തിൽ സഹായിച്ചു. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ.എൻ മനോജ് 28 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 39 രേഖകളും ഹാജരാക്കി. പ്രോസിക്യുഷൻ ലൈസൺ വിങ്ങിലെ എ.എ സ്.ഐ ആയിഷ കിണറ്റിങ്ങൽ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.