അനുമോൾ ഇറങ്ങിപ്പോയെന്ന്, പിന്നെയാരും കണ്ടില്ല, വീട്ടിൽ ദുര്‍ഗന്ധം, കട്ടിലിനടിയിൽ മൃതദേഹം, ബിജേഷിന തേടി പൊലീസ്
കാഞ്ചിയാറിൽ കട്ടിലിനടിയിൽ നിന്നും കണ്ടെത്തിയ യുവതിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചു.
ഇടുക്കി: കാഞ്ചിയാറിൽ കട്ടിലിനടിയിൽ നിന്നും കണ്ടെത്തിയ യുവതിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചു. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നും പോസ്റ്റ് മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളുവെന്നും കട്ടപ്പന ഡിവൈ എസ്പി വിഎ നിഷാദ്മോൻ വ്യക്തമാക്കി. ചൊവ്വാഴ്ച്ച വൈകിട്ട് ആറ് മണിയോടെയാണ് കാഞ്ചിയാർ വട്ടമുകുളേൽ ബിജേഷിന്റെ ഭാര്യ വത്സമ്മയെന്ന അനുമോളുടെ മൃതദേഹം വീട്ടിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്. ജഡം അഴുകിയതിനാൽ മുറിവുകളോ മറ്റ് അടയാളങ്ങളോ കണ്ടെത്താനായിട്ടില്ല. ഇടുക്കി സബ്കളക്ടർ അരുൺ എസ് നായരുടെ സാന്നിധ്യത്തിലാണ് ഇൻക്വസ്റ്റ് നടത്തിയത്. ഡോഗ് സ്ക്വാഡും ഫോറൻസിക്ക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. വെള്ളിയാഴ്ച രാത്രി മരണം നടന്നിരിക്കാമെന്നാണ്പോലീസ് കരുതുന്നത്.
ശനിയാഴ്ചയാണ് അനുമോളെ കാണാനില്ലെന്നു ഭർത്താവ് ബിജേഷ് ബന്ധുക്കളെ അറിയിക്കുകയും കട്ടപ്പന പോലീസിൽ പരാതി നൽകുകയും ചെയ്തത്. ഭർത്താവ് ബിജേഷ് ഇപ്പോൾ ഒളിവിലാണ്. ഇതിനിടെ ബിജേഷിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയെന്ന വാർത്ത വ്യാജമാണെന്നും പൊലീസ് പറഞ്ഞു. പ്രീപ്രൈമറി അധ്യാപികയായ അനുമോളുടെ (വത്സമ്മ) മരണത്തിൽ സംശയിക്കപ്പെടുന്ന ഭർത്താവ് ബിജേഷിനായി അന്വേഷണം ഊർജിതമാക്കിയതായും കട്ടപ്പന ഡിവൈ.എസ്പി അറിയിച്ചു.
ചൊവ്വാഴ്ച്ച വൈകിട്ട് ആറ് മണിയോടെയാണ് കാഞ്ചിയാർ വട്ടമുകുളേൽ ബിജേഷിന്റെ ഭാര്യ വത്സമ്മയെന്ന അനുമോളുടെ ജഡം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്. അനുമോളെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ബിജേഷിനെ ഉടൻ പിടികൂടുമെന്നും എങ്കിൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ എന്നും കട്ടപ്പന ഡിവൈ.എസ് പിവി എ നിഷാദ്മോൻ പറഞ്ഞു. ജഡം പൂർണ്ണമായി അഴുകിയതിനാൽ മുറിവുകളോ മറ്റ് അടയാളങ്ങളോ കണ്ടെത്താനായിട്ടില്ല.
സ്കൂൾ വാർഷികാഘോഷത്തിന്റെ ഒരുക്കം പൂർത്തിയാക്കിയ ശേഷമായിരുന്നു അനു മോൾ വീട്ടിലെത്തിയത്. അടുത്ത ദിവസം പരിപാടിക്ക് അനുമോൾ എത്തിയില്ല. ആഘോഷത്തിന്റെ മുന്നൊരുക്കമെല്ലാം പൂർത്തിയാക്കി വീട്ടിലെത്തിയ അനുമോളെ പിന്നീട്കാ ണാതാകുകയായിരുന്നു. ഭർത്താവ് ബിജേഷ് തന്നെയാണ് ഇക്കാര്യം അനുമോളുടെ വീട്ടുകാരെയും ബന്ധുക്കളെയും അറിയിച്ചത്. ഒടുവിൽ അനുമോളെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിന് പരാതിയും നൽകി. അനുമോളുടെ സഹോദരനും മാതാപിതാക്കളും എത്തി വീണ്ടും വീട് പരിശോധിച്ചപ്പോഴായിരുന്നു കട്ടിലിനടിയിൽ കമ്പിളിയിൽ പൊതിഞ്ഞ് മൃതദേഹം കണ്ടെത്തിയത്. കമ്പളി പുതപ്പ് നീക്കിയപ്പോൾ കൈ പുറത്തേക്ക് വന്നു. വീട്ടിനുള്ളിൽ കയറിയപ്പോൾ തന്നെ ദുര്‍ഗന്ധം ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. അതേസമയം, പ്രതിയെന്ന് സംശയിക്കുന്ന ബിജേഷിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയെന്ന വാർത്ത വ്യാജമാണെന്ന് പൊലീസ് പറഞ്ഞു.