നിരഞ്ജൻ മാത്യു കുര്യൻ എന്നയാളാണ് മായയെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയത്. സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ആണ് കന്‍റോൺമെന്‍റ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്. 

തിരുവനന്തപുരം: കല്ലട ബസിലെ തൊഴിലാളികളില്‍ നിന്ന് നേരിടേണ്ടി വന്ന ക്രൂരത വെളിപ്പെടുത്തിയ അധ്യാപിക മായാ മാധവനെ ഭീഷണിപ്പെടുത്തിയ ആൾക്കെതിരെ കേസെടുത്തു. നിരഞ്ജൻ മാത്യു കുര്യൻ എന്നയാളാണ് മായയെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയത്. സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ആണ് കന്‍റോൺമെന്‍റ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്. ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയിലൂടെ അനുഭവം പങ്കിട്ടതിന് പിന്നാലെയാണ് മായാ മാധവന് ഭീഷണി എത്തിത്. 

ചെന്നൈയില്‍ നിന്ന് കല്ലടയുടെ ബസ് ബുക്ക് ചെയ്ത തനിക്കും മകള്‍ക്കും ഉണ്ടായ ദുരനുഭവമാണ് മായ പങ്കുവച്ചത്. ചെന്നൈയില്‍ നിന്ന് രാത്രി 11 മണിക്ക് വരേണ്ടിയിരുന്ന ബസ് പുലര്‍ച്ചെ 5 മണിക്കാണ് എത്തിയത്. അത്രയും സമയം തമിഴ്നാട്ടിലെ ഒരു വിജനമായ ഗ്രാമത്തില്‍ ഭയപ്പെട്ട് മകള്‍ക്കൊപ്പം തനിച്ച് ഇരിക്കേണ്ടി വന്നു. കല്ലടയുടെ ഓഫീസ് ഉണ്ടായിട്ടും മാനേജര്‍ മൂത്രമൊഴിക്കാൻ പോലും പാതിരാത്രി ഓഫീസ് തുറന്നു കൊടുത്തില്ല. ഒടുവില്‍ ഗതികെട്ട് ഇരുട്ടിന്‍റെ മറവില്‍ കാളകൾ മേഞ്ഞു നടന്ന അടുത്തുള്ള തുറസായ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന ലോറിയുടെ മറവിലാണ് മൂത്രമൊഴിച്ചത്. 

പുലര്‍ച്ചയോടെ ഒരു വാഹനം വന്ന് അതില്‍ കയറിയെങ്കിലും അതിലെ ജീവനക്കാര്‍ യാത്രക്കാരോട് വളരെ മോശമായാണ് പെരുമാറിയത്. ഭക്ഷണത്തിനും പ്രാഥമിക ആവശ്യങ്ങള്‍ക്കുമായി വാഹനം നിർത്താൻ ആവശ്യപ്പെട്ടപ്പോള്‍ യാത്രക്കാരെ ജീവനക്കാര്‍ കേട്ടാലറയ്ക്കുന്ന തെറി വിളിച്ചുവെന്നും മായ വെളിപ്പെടുത്തിയിരുന്നു.