കുളനട പിഡബ്ലൂഡി റസ്റ്റ് ഹൗസിന് മുന്നിൽ വച്ച് ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ആക്രമണമുണ്ടായത്.

പത്തനംതിട്ട : പന്തളത്ത് യുവാവിനെ എഴംഗ സംഘം റോഡിലിട്ട് ക്രൂരമായി മർദ്ദിച്ചു. കൈപ്പുഴ സ്വദേശി അരുൺരാജിനാണ് മർദ്ദനമേറ്റത്. യുവാവിന്റെ പരാതിയിൽ പന്തളം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുളനട പിഡബ്ലുഡി റസ്റ്റ് ഹൗസിന് മുന്നിൽ വച്ച് ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ആക്രമണമുണ്ടായത്. ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്നു അരുൺ രാജ്. വഴിയിൽ വച്ച് ഒരാൾ അരുൺ രാജിനെ അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് മർദ്ദനമുണ്ടായതെന്നാണ് പൊലീസിന് നൽകിയ പരാതിയിലുള്ളത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നാല് ബൈക്കുകളിലായെത്തിയ ഏഴ് പേരാണ് അരുണിനെ മർദ്ദിച്ചത്. സമീപത്തെ ബാറിൽ നിന്ന് മദ്യപിച്ച ശേഷം ഇറങ്ങിയവരാണ് ആക്രമി സംഘത്തിലുണ്ടായിരുന്നതെന്നാണ് സംശയം. യാതൊരു പ്രകോപനവുമില്ലാതെയാണ് അടിച്ചതെന്നും അരുൺ പറയുന്നു. മർദ്ദനത്തിൽ അരുണിന്റെ തലയ്ക്കും മുഖത്തും കണ്ണിനും പരിക്കേറ്റു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ചിലരെ പറ്റി സൂചന കിട്ടിയതായി പൊലീസ് പറഞ്ഞു. കൂടുതൽ സിസിടിവികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.