യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയെ സംഘം ചേർന്ന് മർദ്ദിച്ചു; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പരാതി
നിലത്തിട്ട് ചവിട്ടിയ ശേഷം വയറിൽ കത്തിച്ച സിഗരറ്റ് കുത്തി പൊള്ളലേൽപ്പിക്കുകയും ചെയ്തു.
കോട്ടയം : കടുത്തുരുത്തിയിൽ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയെ ഡിവൈഎഫ്ഐ പ്രവർത്തകർ സംഘം ചേർന്ന് മർദ്ദിച്ചെന്ന് പരാതി. യൂത്ത് കോൺഗ്രസ് കടുത്തുരുത്തി മണ്ഡലം സെക്രട്ടറി ജീൻസ് കുര്യനാണ് മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രി കടുത്തുരുത്തിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ തന്നെ ഡി വൈ എഫ് ഐ ഏരിയാ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം മദ്യലഹരിയിൽ ആക്രമിച്ചെന്നാണ് ജീൻസ് പറയുന്നത്. നിലത്തിട്ട് ചവിട്ടിയ ശേഷം വയറിൽ കത്തിച്ച സിഗരറ്റ് കുത്തി പൊള്ളലേൽപ്പിക്കുകയും ചെയ്തു. ഡിവൈഎഫ്ഐ നേതാവ് ജിതിൻ ജേക്കബാണ് മർദ്ദനത്തിന് നേതൃത്വം നൽകിയതെന്നാണ് യൂത്ത് കോൺഗ്രസ് ആരോപണം.
എന്നാൽ അക്രമവുമായി ബന്ധമില്ലെന്നാണ് ഡി വൈ എഫ് ഐ നേതൃത്വം പ്രതികരിച്ചത്. ആരോപണ വിധേയനായ ജിതിൻ ജേക്കബിന് ഇപ്പോൾ സംഘടനയുമായി ബന്ധമില്ലെന്നാണ് ഡി വൈ എഫ് ഐ നേതൃത്വം വിശദീകരിക്കുന്നത്. വസ്തു ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷം ഡിവൈഎഫ്ഐയുടെ മേൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു. സംഘടനയുടെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുന്നുവെന്ന പരാതിയുമായി ഡി വൈ എഫ് ഐ യും പൊലീസിനെ സമീപിച്ചു.
ഡിവൈഎഫ്ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നവെന്ന് സുരക്ഷാ ജീവനക്കാരുടെ അഭിഭാഷകയുടെ പരാതി
മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച സംഭവത്തിലെ പ്രതികള്‍ക്കൊപ്പമുള്ള ഡിവൈഎഫ്ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നവെന്ന സുരക്ഷാ ജീവനക്കാരുടെ അഭിഭാഷകയുടെ പരാതിയിൽ കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് അഭിഭാഷകയുടെ മൊഴി രേഖപ്പെടുത്തി. നേതാക്കളിൽ നിന്ന് ഇപ്പോഴും ഭീഷണി നിലനിൽക്കുന്നതായി അഡ്വ. ബബില ഉമർഖാൻ കോടതിയിൽ ആവർത്തിച്ചു. രണ്ടുതവണ തനിക്ക് കോടതി വരാന്തയിൽ നിന്ന് ഭീഷണിയുണ്ടായെന്നാണ് അഭിഭാഷക മൊഴി നൽകിയത്. തനിക്കെതിരെ സൈബർ ആക്രമണവും നടക്കുന്നുണ്ടെന്നും അഭിഭാഷക മൊഴി നൽകിയിട്ടുണ്ട്. ഇതിന്‍റെ തെളിവുകൾ ഉടൻതന്നെ കോടതിയിൽ ഹാജാക്കുമെന്ന് അഡ്വ. ബബില ഉമർഖാൻ അറിയിച്ചു.
അതിനിടെ, കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിൽ പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. കേസിലെ മുഖ്യപ്രതി അരുൺ അടക്കം 5 പേരാണ് ജാമ്യഹർജി നൽകിയത്. കഴിഞ്ഞ 16 ആം തീയ്യതി മുതൽ റിമാൻഡിൽ ആണെന്നും അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ഇനി കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം.തന്‍റെ ഭാര്യയെ ആദ്യം സെക്യൂരിറ്റി ജീവനക്കാരനാണ് ആക്രമിച്ചതെന്നും അതിൽ പരാതി നൽകിയതിലുള്ള വിരോധമായിരുന്നു സെക്യൂരിറ്റി ജീവനക്കാരനെന്നും അരുൺ ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നു. പൊലീസിന് കേസിൽ ഗൂഢോദ്ദേശ്യമുണ്ടെന്നും ഹർജിയിൽ പറയുന്നുണ്ട്. നേരത്തെ കോഴിക്കോട് സെഷൻസ് കോടതി പ്രതികളുടെ ഹർജി തള്ളിയിരുന്നു