വാളയാറിൽ കാർ തടഞ്ഞുനിർത്തി 10 ലക്ഷം തട്ടിയെന്ന് പരാതി, കുഴൽപ്പണമെന്ന നിഗമനത്തില്‍ പൊലീസ്
സേലത്ത് നിന്ന് കാറിൽ പണവുമായി വരുന്ന സംഘത്തെ ഇന്നോവയിലെത്തിയ അഞ്ചംഗ സംഘം തടഞ്ഞ് നിർത്തുകയായിരുന്നു. കമ്പി കൊണ്ട് കാറിന്‍റെ ഗ്ലാസ് തകർത്ത അക്രമികൾ പണവും ഫോണും തട്ടിയെടുത്തു.
പാലക്കാട്: വാളയാറിൽ കാർ തടഞ്ഞുനിർത്തി 10 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.
പരാതിക്കാർ സഞ്ചരിച്ച കാറും മൊബൈൽ ഫോണും അക്രമികൾ തട്ടിയെടുത്തു. ബിസിനസ് ആവശ്യത്തിനായി കൊണ്ടുവന്ന പണമാണ് നഷ്ടപ്പെട്ടതെന്ന് പരാതിക്കാർ പറയുന്നുണ്ടെങ്കിലും കുഴൽപ്പണമാണെന്ന നിഗമനത്തിലാണ് വാളയാർ പൊലീസ്. ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് സംഭവം. സേലത്ത് നിന്ന് കാറിൽ പണവുമായി വരുന്ന സംഘത്തെ ഇന്നോവയിലെത്തിയ അഞ്ചംഗ സംഘം തടഞ്ഞ് നിർത്തുകയായിരുന്നു. കമ്പി കൊണ്ട് കാറിന്‍റെ ഗ്ലാസ് തകർത്ത അക്രമികൾ പണവും ഫോണും തട്ടിയെടുത്തു.
കാറിലുണ്ടായിരുന്ന യുവാവിനെ മർദ്ദിച്ച അക്രമി സംഘം ഇന്നോവയിൽ കയറ്റിക്കൊണ്ടുപോയി പാലക്കാട് ചന്ദ്രനഗറിൽ ഇറക്കി വിട്ടു. യുവാക്കൾ വന്ന കാറും അക്രമികൾ തട്ടിയെടുത്തു എന്നാണ് പരാതിക്കാരയ യുവാക്കൾ പറയുന്നത്. സേലത്ത് നിന്നാണ് മലപ്പുറം സ്വദേശികളായ യുവാക്കൾ 10 ലക്ഷം രൂപയുമായി വന്നത്. യുവാക്കളുടെ പരാതിയിൽ വാളയാർ പൊലീസ് അന്വേഷണം തുടങ്ങി. വണ്ടികൾ പോയ സമയം വെച്ച് സമീപത്തുള്ള സി സി ടി വികൾ പരിശോധിക്കുന്നുണ്ട്. യുവാക്കൾ പറഞ്ഞ തുക കൃത്യമാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കവർച്ചയ്ക്കാണ് പോലീസ് കേസെടുത്തിട്ടുള്ളത്.