പ്രത്യേക പൂജ നടത്താനായി 25 പവൻ സ്വർണം, ഒന്നര കിലോ വെള്ളി, പണവും പരാതിക്കാരൻ നൽകി.
ബെംഗളൂരു: സ്ഥാനക്കയറ്റം ലഭിക്കാൻ പ്രത്യേക പൂജ ചെയ്യാനായി മുതിർന്ന ഇൻകം ടാക്സ് ഉദ്യോഗസ്ഥന്റെ കയ്യിൽ നിന്ന് വാങ്ങിയത് ലക്ഷങ്ങൾ. കിളി ജോത്സ്യക്കാരൻ പിടിയിലായി. 55 വയസ് പ്രായമുള്ള ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനിൽ നിന്ന് 31ലക്ഷം രൂപയാണ് കിളി ജോത്സ്യക്കാരൻ തട്ടിയത്. പൂജ ചെയ്താൽ ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് സ്ഥാനക്കയറ്റത്തോട് കൂടിയ ട്രാൻസ്ഫർ ലഭിക്കുമെന്നായിരുന്നു കിളി ജോത്സ്യക്കാരൻ വാഗ്ദാനം ചെയ്തത്. കഴിഞ്ഞ ഡിസംബറിലാണ് കിളി ജോത്സ്യക്കാരനായ ശേഖറിനെ ഉദ്യോഗസ്ഥൻ കാണുന്നത്. ബെംഗളൂരുവിലെ ഭാരതി നഗറിലെ ശ്രീ സർക്കിളിന് സമീപത്ത് വച്ചായിരുന്നു പരാതിക്കാരൻ ശേഖറിനെ കണ്ടത്. പ്രത്യേക പൂജ നടത്താനായി 25 പവൻ സ്വർണം, ഒന്നര കിലോ വെള്ളി, പണവും പരാതിക്കാരൻ നൽകി.
ഫെബ്രുവരി 20നാണ് ഇയാൾ പൂജക്കായി ആഭരണങ്ങൾ വാങ്ങിയത്. പൂജയ്ക്ക് ഏറ്റവും അത്യാവശ്യമാണ് ഇവയെന്നും ഒരു ദിവസത്തിനുള്ളിൽ തിരികെ നൽകാമെന്നും വിശദമാക്കിയായിരുന്നു ഇത്. എന്നാൽ പുൂജയ്ക്ക് ശേഷം ഇയാൾ ആഭരണങ്ങൾ തിരികെ എത്തിക്കാതെ വരികയായിരുന്നു. ഇതോടെ പരാതിക്കാരൻ ശേഖറിനെ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ ആദ്യം ഫോണെടുക്കാതിരുന്ന കിളി ജോത്സ്യക്കാരൻ തുടർന്ന് ശല്യം ചെയ്താൽ കുടുംബത്തെ അപായപ്പെടുത്തുമെന്ന് പരാതിക്കാരനെ ഭീഷണിപ്പെടുത്തി. പിന്നീട് ഇയാളേക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല.
ഇതോടെയാണ് ഇൻകം ടാക്സ് ഉദ്യോഗസ്ഥൻ പൊലീസിനെ സമീപിച്ചത്. പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് ശേഖറിനെ തമിഴ്നാട്ടിൽ നിന്നാണ് പിടികൂടിയത്. നഷ്ടമായ സ്വർണവും വെള്ളിയും ഇയാളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. വിശ്വാസ വഞ്ചനയ്ക്കും അനധികൃതമായി തടഞ്ഞുവച്ചതിനുമാണ് ഇയാളെ പിടികൂടിയിട്ടുള്ളത്.


