സാഹചര്യ തെളിവുകൾ കൂട്ടിയിണക്കി ജോളിക്കെതിരായ കുറ്റം തെളിയിക്കാൻ കഴിയില്ല, കെസെടുത്തത് പ്രതിയുടെ ആവശ്യ പ്രകാരം: ആളൂര്‍
- ജോളിയുടെ വക്കാലത്ത് എടുത്തതില്‍ വിശദീകരണവുമായി അഭിഭാഷകന്‍ ബിഎ ആളൂര്‍
- പ്രതി ആവശ്യപ്പെട്ടിട്ടാണ് കേസെടുത്തതെന്ന് ആളൂര്‍
- സാഹചര്യ തെളിവുകള്‍ വച്ച് ജോളിക്കെതിരെ കുറ്റം തെളിയിക്കാനാവില്ലെന്നും ആളൂര്‍
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ പ്രതിയായ ജോളിക്ക് വേണ്ടി കോടതിയില്‍ ഹാജരായതില്‍ വിശദീകരണവുമായി അഭിഭാഷകന്‍ ബിഎ ആളൂര്‍. പ്രതിയുടെ ആവശ്യപ്രകാരമാണ് ആളൂർ അസോസിയേറ്റ്സ് ജോളിക്കു വേണ്ടി ഹാജരായതെന്ന് അഡ്വ. ബി എ ആളൂർ പറഞ്ഞു. ആരാണ് കേസുമായി സമീപിച്ചത് എന്ന് പറയാനാകില്ല. സാഹചര്യ തെളിവുകൾ മാത്രം കൂട്ടിയിണക്കി ജോളിക്കെതിരായ കുറ്റം തെളിയിക്കാൻ കഴിയില്ലെന്നും ആളൂര്‍ പ്രതികരിച്ചു.
കൂടത്തായിയിലെ മരണങ്ങൾ ആത്മഹത്യയോ ഹൃദയസ്തംഭനം പോലെയുള്ള കാരണങ്ങൾ കൊണ്ടോ ആകാം. സയനൈഡ് സ്വയം കഴിച്ചതാണോ പ്രതി കൊടുത്തതാണോ എന്നത് തെളിയേണ്ട കാര്യമാണ്. വിദേശത്ത് രാസ പരിശോധന നടത്തിയാൽ ആറു മാസത്തിനുള്ളിൽ ഫലം ലഭിക്കില്ല. അതുകൊണ്ട് സമയത്ത് കുറ്റപത്രം സമർപ്പിക്കാൻ കഴിയില്ലെന്നും ആളൂര്‍ പ്രതികരിച്ചു.
നേരത്തെ പൊലീസിന്‍റെ കസ്റ്റഡി അപേക്ഷ പരിഗണിക്കവെ കോടതിയിലെത്തിയ ജോളിയില്‍ നിന്ന് അഡ്വ. ബിഎ ആളൂരിന്‍റെ സംഘത്തില്‍പ്പെട്ട അഭിഭാഷകന്‍ വക്കാലത്ത് ഒപ്പിട്ട് വാങ്ങിയിരുന്നു. അതേസമയം ജോളിക്ക് വേണ്ടി കോടതിയിൽ അഡ്വ. ആളൂര്‍ അസോസിയേഷന്‍റെ ഭാഗമായി ഹാജരായ കെഎസ്‍യു കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഹിജാസ് അഹമ്മദിനെ സംഘടനയിൽ നിന്ന് മാറ്റി നിർത്തണമെന്ന് കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. വിപി അബ്ദുൽ റഷീദ് ആവശ്യപ്പെട്ടു ദേശീയ, സംസ്ഥാന കമ്മിറ്റികളോടാണ് ആവശ്യപ്പെട്ടത്.