സ്ത്രീധനത്തിന്‍റെ പേരിൽ മകളെ ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിക്കുമായിരുന്നെന്നും ഇതിൽ മനംനൊന്താണ് ജീവനൊടുക്കിയെന്നുമായിരുന്നു നെബീനയുടെ മാതാപിതാക്കളുടെ പരാതി. കുടുംബപ്രശ്നം കാരണം അഫ്സൽ റാത്തിക്കലിലെ നെബീനയുടെ വീട്ടിൽ കൊണ്ട് ചെന്നാക്കി മടങ്ങി. മൊഴി ചൊല്ലുമെന്ന് മുന്നറിയിപ്പും നൽകി. 

തിരുവനന്തപുരം: വർക്കലയിൽ യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ചതിന് കാരണം ഗാര്‍ഹിക പീ‍ഡനമെന്ന് പൊലീസ്. റാത്തിക്കൽ സ്വദേശി നെബീനയുടെ മരണത്തിൽ ഭര്‍ത്താവ് കല്ലമ്പലം ഞാറായിക്കോണം സ്വദേശി അഫ്‍സലിനെ അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണ, ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.

വർക്കല റാത്തിക്കൽ സ്വദേശി 23 വയസുള്ള നെബീന സ്വന്തം വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത് ചൊവ്വാഴ്ച വൈകീട്ട് നാലുമണിയ്ക്കാണ്. സ്ത്രീധനത്തിന്‍റെ പേരിൽ മകളെ ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിക്കുമായിരുന്നെന്നും ഇതിൽ മനംനൊന്താണ് ജീവനൊടുക്കിയെന്നുമായിരുന്നു നെബീനയുടെ മാതാപിതാക്കളുടെ പരാതി. കുടുംബപ്രശ്നം കാരണം അഫ്സൽ റാത്തിക്കലിലെ നെബീനയുടെ വീട്ടിൽ കൊണ്ട് ചെന്നാക്കി മടങ്ങി. മൊഴി ചൊല്ലുമെന്ന് മുന്നറിയിപ്പും നൽകി. ഇതിനു പിന്നാലെയാണ് നെബീന തൂങ്ങിമരിച്ചത്. നെബീനയെ അഫ്സൽ ബൈൽറ്റ് ഊരി മര്‍ദ്ദിച്ചിരുന്നതായും മാതാപിതാക്കളുടെ പരാതി

അഫ്‍സലിന്‍റെ അമ്മയുടെ ഒത്താശയോടെയായിരുന്നു പീഡനമെന്നും നെബീനയുടെ മാതാപിതാക്കൾ പറയുന്നു. അഫ്‍സൽ- മുംതാസ് ദമ്പതികൾക്ക് ഒരു വയസുള്ള മകളുണ്ട്. ഗൾഫിൽ കടയിൽ ജോലി ചെയ്യുന്ന അഫ്സൽ മൂന്നുമാസം മുമ്പാണ് നാട്ടിൽ അവധിക്കെത്തിയത്. അഫ്സലിനെ കോടതി റിമാൻഡ് ചെയ്തു. കേസ് അന്വേഷണം വര്‍ക്കല ഡിവൈഎസ്പിയ്ക്ക് കൈമാറി.

Read Also: കിള്ളിമം​ഗലം ആൾക്കൂട്ടമ‍ർദ്ദനം; 11 പേരെ തിരിച്ചറിഞ്ഞതായി പൊലീസ്, ആൾക്കൂട്ടം മർദ്ദിക്കുന്ന വീഡിയോ പുറത്തുവിട്ടു