സൈക്കിൾ പോലും ഓടിക്കാനറിയാത്ത ഗോത്ര യുവാവ് വാഹന മോഷണ കേസിൽ പ്രതി: പ്രതിഷേധ സമരവുമായി കുടുംബം
വയനാട് മീനങ്ങാടിയിൽ ഗോത്ര യുവാവിനെ കള്ളകേസിൽ കുടുക്കിയെന്ന പരാതിയിൽ പ്രതിഷേധ സമരവുമായി കുടുംബം. കുറ്റം ചെയ്യാത്ത ദീപുവിന് നീതി ലഭിക്കണമെന്ന ആവശ്യവുമായി കളക്ട്രേറ്റിന് മുന്നിൽ ധർണ്ണ നടത്തി
മീനങ്ങാടി: വയനാട് മീനങ്ങാടിയിൽ ഗോത്ര യുവാവിനെ കള്ളകേസിൽ കുടുക്കിയെന്ന പരാതിയിൽ പ്രതിഷേധ സമരവുമായി കുടുംബം. കുറ്റം ചെയ്യാത്ത ദീപുവിന് നീതി ലഭിക്കണമെന്ന ആവശ്യവുമായി കളക്ട്രേറ്റിന് മുന്നിൽ ധർണ്ണ നടത്തി. ഇതിനിടെ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി എഐവൈഎഫ് രംഗത്തെത്തി.
മോഷണക്കുറ്റം ചുമത്തി മീനങ്ങാടി അത്തിനിലം കോളനിയിലെ ദീപുവിനെ പൊലീസ് അറസ്റ്റ് ചെയ്ത നടപടിയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മുഖ്യമന്ത്രിക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയിട്ടും ദീപുവിന് നീതി ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് കുടുംബം ജില്ലാ കളക്ട്രേറ്റിന് മുന്നിൽ ധർണ്ണ നടത്തിയത്. ആദിവാസി സംഘടനകളുടെ പിന്തുണയോടെയായിരുന്നു പ്രതിഷേധം.
ദീപുവിനെ പൊലീസ് കള്ളകേസുകളിൽ കുടുക്കിയെന്നും കുറ്റാക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും എഐവൈഫ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സുൽത്താൻ ബത്തേരിയിൽ കാർ മോഷ്ടിക്കാൻ ശ്രമിച്ച കേസിലും മീനങ്ങാടി അപ്പാടുള്ള വീട്ടിൽ നിന്ന് സ്വർണ്ണവും നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിക്കാൻ ശ്രമിച്ച കേസുകളിലുമാണ് ദീപുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് കേസുകളിലും ദീപു കുറ്റ സമ്മതം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഇതിനെല്ലാം തെളിവുകളും സാക്ഷികളും ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു.
എന്നാൽ കൂലിവേലകൾ ചെയ്യുന്ന ദീപുവിന് സൈക്കിൾ പോലും ഓടിക്കാൻ അറിയില്ലെന്നും പൊലീസ് കെട്ടിച്ചമച്ച കേസാണിതെന്നുമാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും ആരോപണം. മീനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ മോഷണ കേസുകളിലും ദീപുവിനെ പ്രതിയാക്കാൻ ശ്രമങ്ങൾ നടക്കുന്നതായും പരാതിയുണ്ട്. മാനന്തവാടി ജില്ല ജയിലിൽ 14 ദിവസത്തേക്ക് റിമാൻഡിലായ ദീപുവിനെ പുറത്തിറക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു കുടുംബം.