ബാലഭാസ്ക്കറിന്റെ മരണം: സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ നിർദ്ദേശം നൽകിയെന്ന് ഡിജിപി
അപകടത്തില്‍ ദുരൂഹതയുണ്ടെന്നും സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ ഇടനിലക്കാരായ വിഷ്ണു, പ്രകാശ് തമ്പി എന്നിവർക്ക് ബാലഭാസ്ക്കറുമായി ബന്ധമുണ്ടെന്നുമുളള വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം
തിരുവനന്തപുരം: ബാലഭാസ്ക്കറിൻറെ മരണത്തിൽ സമഗ്ര അന്വേഷണമുണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. സാമ്പത്തിക ബന്ധങ്ങളുള്‍പ്പെടെ പരിശോധിക്കാൻ ക്രൈം ബ്രാഞ്ചിന് നിർദ്ദേശം നൽകി. ബാലഭാസ്ക്കറിൻറെ അച്ഛനിൽ നിന്നും ക്രൈം ബ്രാഞ്ച് വീണ്ടും മൊഴിയെടുത്തു.
ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഹരികൃഷ്ണനാണ് ബാലഭാസ്ക്കറിൻറെ അച്ഛൻ കെ.സി ഉണ്ണിയിൽ നിന്നും മൊഴിയെടുത്തത്. ബാലഭാസ്ക്കറിൻറെ മരണത്തിൽ ദുരുഹതയുണ്ടെന്ന ഉണ്ണിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്നത്. ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്ന ബലാഭാസ്ക്കറിൻറെ സുഹൃത്തുക്കള്‍ സ്വർണ കടത്തു കേസിൽ പ്രതികളായോടെയാണ് ദുരുഹത വർദ്ധിച്ചത്.
ബാലഭാസ്ക്കറിൻറെ വാഹന അപകടമുണ്ടായതുമുതൽ ബന്ധുക്കളെ മാറ്റിനിർത്താണ് സ്വർണ കടത്തിലെ പ്രതികളായ പ്രകാശ് തമ്പിയും വിഷ്ണുവും ശ്രമിച്ചിരുന്നുവെന്നാണ് അച്ഛൻറെ ആരോപണം. ബാലഭാസ്ക്കറിൽ നിന്നും വിഷ്ണു ബിസിനസ്സ് ആവശ്യങ്ങള്‍ക്ക് പണം വാങ്ങിയിരുന്നുവെന്നും ഉണ്ണി മൊഴി നൽകി. എല്ലാ കാര്യങ്ങളും വിശദമായി അന്വേഷിക്കാൻ ക്രൈം ബ്രാഞ്ചിന് നിർദ്ദേശം നൽകിയെന്ന് ഡിജിപി പറഞ്ഞു.
ബാലഭാസ്ക്കറിൻറെ അപകടത്തെ കുറിച്ച് ശാസ്ത്രീയമായി പഠിച്ച് റിപ്പോർട്ട് നൽകാൻ ഫൊറൻസിക് വിദഗ്ധരടങ്ങുന്ന ഒരു സംഘത്തെ നിയമിച്ചിരുന്നു. റിപ്പോർട്ട് വേഗത്തിൽ നൽണമെന്നാവശ്യപ്പെട്ട് വിദഗ്ദ സംഘത്തിന് ക്രൈം ബ്രാഞ്ച് കത്തു നൽകി. അപകട സമയത്ത് വാഹനമോടിച്ചിരുന്ന ബാലഭാസ്ക്കറാണോ ഡ്രൈവറാണോയെന്ന് വ്യക്തമാകാനാണ് ശാസ്ത്രീയ പരിശോധന. അപകട സ്ഥലത്തുനിന്നും രണ്ടു പേർ രക്ഷപ്പെടുന്നത് കണ്ടുവെന്ന വെളിപ്പെടുത്തിയ കലാഭാവൻ സോബിയിൽ നിന്നും വൈകാതെ മൊഴിയെടുക്കും. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 24 നുണ്ടായ റോഡപകടത്തില്‍ ഗുരുതര പരിക്കേറ്റ ബാലഭാസ്കര്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.