ഇന്ന് രാത്രി എട്ട് മണിയോടായിരുന്നു സംഭവം. ബൈജുവിന്റെ വീടിന്റെ പെയിന്റിംഗ് ജോലികൾ ഇരുവരും ഒരുമിച്ചായിരുന്നു ചെയ്തിരുന്നത്

കോട്ടയം: ഈരാറ്റുപേട്ടയിൽ യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു. സംഭവത്തിൽ സുഹൃത്തായ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട തലപ്പുലത്താണ് സംഭവം. ഈരാറ്റുപേട്ട സബ്‌സ്റ്റേഷൻ ഭാഗത്ത് രാജീവ് ഗാന്ധി കോളനിയിൽ താമസിക്കുന്ന ചുണ്ടങ്ങാതറയില്‍ ബൈജു (റോബി, 35) ആണ് മരിച്ചത്. കേസിൽ അയൽവാസിയായ പത്തനംതിട്ട അടൂർ സ്വദേശി സന്തോഷിനെ ഈരാറ്റുപേട്ട പോലീസ് പിടികൂടി. 

ഇന്ന് രാത്രി എട്ട് മണിയോടായിരുന്നു സംഭവം. ബൈജുവിന്റെ വീടിന്റെ പെയിന്റിംഗ് ജോലികൾ ഇരുവരും ഒരുമിച്ചായിരുന്നു ചെയ്തിരുന്നത്. ജോലിക്ക് ശേഷം ഇന്ന് വൈകിട്ട് ഇവർ ഒരുമിച്ചിരുന്ന് മദ്യപിച്ചു. ഇതിനടയിൽ ഇരുവരും തമ്മിൽ വാക്കുതർക്കുമുണ്ടായി. ബൈജു സഹോദരൻ ബിബിനെയും കൂട്ടി സന്തോഷിനോട് തർക്കിച്ചു. വാക്കുതർക്കത്തിന് ഒടുവിൽ വീട്ടിലുണ്ടായിരുന്ന കത്തി വച്ച് ബൈജുവിനെ സന്തോഷ് ആക്രമിക്കുകയായിരുന്നു. അയൽവാസികൾ ചേർന്ന് ബൈജുവിനെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

അതിനിടെ മലപ്പുറത്തെ കരുവാരക്കുണ്ടിനടുത്ത് തുവ്വൂരിൽ ഒരു വീടിന്റെ മാലിന്യക്കുഴിക്ക് സമീപത്ത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. തുവ്വൂർ പഞ്ചായത്തിലെ മുൻ താത്കാലിക ജീവനക്കാരൻ വിഷ്ണുവിന്റെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു മാസം മുൻപ് പ്രദേശത്ത് നിന്ന് കാണാതായ സുജിതയെന്ന സ്ത്രീയുടേതാണ് മൃതദേഹമെന്ന് സംശയമുണ്ട്. പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. യുവതിയെ കൊലപ്പെടുത്തി കുഴിച്ചിട്ടുവെന്നാണ് സംശയം. തുവ്വൂർ കൃഷിഭവനിലെ താൽക്കാലിക ജീവനക്കാരിയായിരുന്നു കാണാതായ സുജിത. ഇവർ തുവ്വൂർ പഞ്ചായത്തിലെ കുടുംബശ്രീയുടെ ചുമതല ഉണ്ടായിരുന്ന താത്കാലിക ജീവനക്കാരിയുമായിരുന്നു. കരുവാരക്കുണ്ട് പൊലീസ് സ്ഥലത്തെത്തി.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്