ബീവറേജ് ഷോപ്പില്‍ നിന്നും പല സമയങ്ങളിലായി വാങ്ങി സൂക്ഷിക്കുന്ന മദ്യം രാത്രികാലങ്ങളിലാണ് ഇവര്‍ അട്ടപ്പാടിയിലേക്ക് കടത്തിയിരുന്നതെന്ന് എക്സെെസ്.

പാലക്കാട്: അട്ടപ്പാടിയിലേക്ക് മദ്യക്കടത്ത് നടത്തിയ രണ്ട് പേരെ പിടികൂടിയെന്ന് എക്‌സൈസ്. മണ്ണാര്‍ക്കാട് ആനമൂളി ഫോറസ്റ്റ് ചെക്കുപോസ്റ്റിന് സമീപത്ത് വച്ചാണ് ബൈക്കില്‍ കൊണ്ടുവന്ന 48 ലിറ്റര്‍ ജവാന്‍ മദ്യം പിടികൂടിയത്. മണ്ണാര്‍ക്കാട് കള്ളമല സ്വദേശി അബ്ദുള്‍ സലാം എന്നയാളെ സംഭവ സ്ഥലത്ത് വച്ചും മണലടി സ്വദേശി ഷബീറിനെ മണ്ണാര്‍ക്കാട് വച്ചുമാണ് അറസ്റ്റ് ചെയ്തതെന്ന് എക്‌സൈസ് അറിയിച്ചു. 

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ മണ്ണാര്‍ക്കാട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിനോജ് വി.എയും സംഘവും ചേര്‍ന്നാണ് പരിശോധന നടത്തിയത്. ബീവറേജ് ഷോപ്പില്‍ നിന്നും പല സമയങ്ങളിലായി വാങ്ങി സൂക്ഷിക്കുന്ന മദ്യം രാത്രികാലങ്ങളിലാണ് ഇവര്‍ അട്ടപ്പാടിയിലേക്ക് കടത്തിയിരുന്നത്. രണ്ട് വലിയ ഷോള്‍ഡര്‍ ബാഗുകളിലായാണ് ഇവര്‍ മദ്യം കൊണ്ടുവന്നത്. എക്‌സൈസ് സംഘം വാഹന പരിശോധന നടത്തുന്നത് കണ്ട് നിര്‍ത്താതെ പോയ ഇവരുടെ ഇരുചക്ര വാഹനത്തെ സാഹസികമായി പിന്തുടര്‍ന്നാണ് മദ്യം പിടികൂടിയതെന്നും എക്‌സൈസ് അറിയിച്ചു. 

പ്രിവന്റീവ് ഓഫീസര്‍ ഹംസ.എ, മോഹനന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ ശ്രീജേഷ്, എക്‌സൈസ് ഡ്രൈവര്‍ അനീഷ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

'3,50,000 രൂപ വരെ ശമ്പളം, ഇന്ത്യന്‍ നഗരങ്ങളിലും വിദേശത്തും വന്‍ തൊഴിലവസരങ്ങള്‍'; അപേക്ഷകൾ ക്ഷണിച്ചു

YouTube video player