ക്ഷേമനിധി വിഹിതം അടയ്ക്കാത്തത് ചോദ്യം ചെയ്ത സ്ത്രീക്ക് നേരെ അസഭ്യവർഷം നടത്തി ആർഎസ്പി നേതാവ്
ക്ഷേമനിധി വിഹിതം ബാങ്കിൽ അടയ്ക്കാത്ത നടപടി ചോദ്യം ചെയ്തതിന് തയ്യൽ തൊഴിലാളിയായ സ്ത്രീയ്ക്ക് ആർഎസ്പി നേതാവിൻ്റെ അസഭ്യവർഷം.
കൊല്ലം: ക്ഷേമനിധി വിഹിതം ബാങ്കിൽ അടയ്ക്കാത്ത നടപടി ചോദ്യം ചെയ്തതിന് തയ്യൽ തൊഴിലാളിയായ സ്ത്രീയ്ക്ക് ആർഎസ്പി നേതാവിൻ്റെ അസഭ്യവർഷം. നേതാവിൻ്റെ കൈയേറ്റ ശ്രമത്തിൻ്റെ ഉൾപ്പെടെ ദൃശ്യങ്ങൾ നവ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ നടപടിക്ക് നിർബന്ധിതമായിരിക്കുകയാണ് പാർട്ടി.
കൊട്ടാരക്കരയിലെ ആര്‍എസ്പി ഓഫീസിൽ അരങ്ങേറിയതാണ് ഈ സംഭവം. അസഭ്യം പറയുന്നത് പാർട്ടിയുടെ തൊഴിലാളി യൂണിയനായ യുടിയുസിയുടെ നേതാവ് സലാഹുദ്ദീൻ. തയ്യൽ തൊഴിലാളിയായ സ്ത്രീയോടാണ് ആക്രോശം. കസേര ഉപയോഗിച്ച് മർദ്ദിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ക്ഷേമനിധിയിൽ അടയ്ക്കാനായി പിരിച്ച പണത്തെ കുറിച്ചു ചോദിച്ചതാണ് നേതാവിനെ പ്രകോപിപ്പിച്ചതെന്ന് തയ്യൽ തൊഴിലാളിയായ സ്ത്രീ പറയുന്നു. പിരിച്ച പണം കൃത്യമായി ക്ഷേമനിധിയിൽ അടച്ചിട്ടുണ്ടെന്നാണ് സലാഹുദ്ദീൻ്റെ നിലപാട്. മോശം പെരുമാറ്റത്തിൻ്റെ ദൃശ്യങ്ങൾ പുറത്തായതോടെ നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നാണ് സൂചന.