പുറമേ നോക്കിയാൽ മീൻകട, ഉള്ളിൽ മദ്യവിൽപന; അടിമാലിയിൽ വ്യാപാരി അറസ്റ്റിൽ
വെള്ളത്തൂവല്‍ ടൗണിലും പരിസരത്തും അനധികൃത മദ്യവില്‍പ്പന നടക്കുന്നതായി വ്യാപകമായ പരാതിയെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.
അടിമാലി: മദ്യം ശേഖരിച്ചു വച്ച് വില്‍പ്പന നടത്തുകയായിരുന്ന രണ്ടു പേരെ വെള്ളത്തൂവലില്‍ വച്ച് അടിമാലി എക്‌സൈസ് റേഞ്ച് പാര്‍ട്ടി അറസ്റ്റ് ചെയ്തു. വെള്ളത്തൂവല്‍ ടൗണിലും പരിസരത്തും അനധികൃത മദ്യവില്‍പ്പന നടക്കുന്നതായി വ്യാപകമായ പരാതിയെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.
മീന്‍ കച്ചവടത്തിന്റെ മറവില്‍ കടയില്‍ വച്ച് മദ്യ വില്‍പ്പന നടത്തുന്നതിനിടയിലാണ് കമ്പിപുരയിടത്തില്‍ ജോസ് (40) പിടിയിലായത്. ചെക്ക്ഡാമിലേക്കുള്ള വഴിയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് വില്‍പ്പനക്കിടയില്‍ ചെറുതുരുത്തിയില്‍ ബേബിയും (60) പിടിയിലായി. പ്രതികളുടെ കയ്യില്‍ നിന്നും മൂന്നര ലിറ്റര്‍ മദ്യവും 650 രൂപയും കസ്റ്റഡിയിലെടുത്തു..മുന്‍പും അബ്കാരി കേസുകളില്‍ പ്രതിയായി രണ്ടു പേരും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. എക്‌സൈസ് ഇന്‍സ്പെക്ടര്‍ എ കുഞ്ഞുമോന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ വി പി സുരേഷ് കുമാര്‍, സെബാസ്റ്റ്യന്‍ പി എ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ എസ് മീരാന്‍, ഉണ്ണിക്കൃഷ്ണന്‍ കെ പി ,ഹാരിഷ് മൈദീന്‍, ശരത് എസ് പി എന്നിവരാണ് റെയ്ഡില്‍ പങ്കെടുത്തത്.. പ്രതികളെ രണ്ടു പേരെയും ദേവികുളം ജയിലില്‍ റിമാന്റ് ചെയ്തു.
കായംകുളത്തും വീട് മദ്യ ഗോഡൗണാക്കിയ ഗൃഹനാഥൻ അറസ്റ്റിലായിട്ടുണ്ട്. പുതുപ്പള്ളി വടക്കേ ആഞ്ഞിലിമൂട് ജങ്ഷന് പടിഞ്ഞാറ് ഇടമരത്തുശ്ശേരിൽ കൊച്ചുമോനാണ് (രാജീവ് -59) എക്സൈസിന്റെ പിടിയിലായത്. 124 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യം ഇവിടെ നിന്ന് പിടികൂടി. മൊബൈൽ സന്ദേശങ്ങളിലൂടെ ബന്ധപ്പെടുന്ന ആവശ്യക്കാർക്ക് മദ്യം സ്ഥലത്ത് എത്തിച്ചു കൊടുക്കുന്നതായിരുന്നു രീതി. എക്സൈസ് ഇൻറലിജൻസ് സംഘവും റേഞ്ച് സംഘവും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് മദ്യശേഖരം കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വീടും പരിസരവും ഒരു മാസമായി എക്സൈസ് ഇന്റലിജൻസ് സംഘത്തിൻറെ നിരീക്ഷണത്തിലായിരുന്നു. മദ്യശാലക്ക് അവധിയുള്ള ദിവസങ്ങളിലായിരുന്നു പ്രധാനമായും കച്ചവടം. റെയ്ഡിൽ പ്രിവന്റിവ് ഓഫിസർ വി. രമേശൻ, ഇന്റലിജൻസ് ബ്യൂറോ പ്രിവന്റിവ് ഓഫിസർ എം. അബ്ദുൽഷുക്കൂർ, സിവിൽ എക്സൈസ് ഓഫിസർമാരായ സിനുലാൽ, അശോകൻ, രാജേഷ് കുമാർ, വനിത സിവിൽ എക്സൈസ് ഓഫിസർ സീനു, ഡ്രൈവർ ഭാഗ്യനാഥ് എന്നിവർ പങ്കെടുത്തു.
Read Also:തിരുവനന്തപുരത്ത് അതിഥി തൊഴിലാളികളിൽ മന്ത് രോഗം പടരുന്നു, ആശങ്ക