കാട്ടുമൃഗങ്ങളെ വേട്ടയാടുന്നതാണ് നാരായണന്‍റെ വിനോദം. പൊലീസ് അന്വേഷിച്ചെത്തിയാല്‍ ഉള്‍ക്കാട്ടില്‍ ഒളിവില്‍ പോകും

കാഞ്ഞങ്ങാട്: കാട്ടുമൃഗങ്ങളെ വേട്ടയാടി കുപ്രസിദ്ധനായ കാസര്‍കോട് സ്വദേശി നാരായണന്‍ അറസ്റ്റില്‍. പയ്യന്നൂരില്‍ വച്ചാണ് ചിറ്റാരിക്കല്‍ പൊലീസ് ഇയാളെ പൊലീസ് പിടികൂടിയത്. നിരവധി കേസുകളില്‍ പ്രതിയാണ്.

കാട്ടുമൃഗങ്ങളെ വേട്ടയാടുന്നതാണ് നാരായണന്‍റെ വിനോദം. പൊലീസ് അന്വേഷിച്ചെത്തിയാല്‍ ഉള്‍ക്കാട്ടില്‍ ഒളിവില്‍ പോകും. കാലങ്ങളായി പൊലീസിനെ വെട്ടിച്ച് നടക്കുകയായിരുന്നു ഇയാള്‍. വെള്ളരിക്കുണ്ട്, ചിറ്റാരിക്കല്‍ സ്റ്റേഷനുകളിലായി ഏഴ് കേസുകളാണ് നാരായണനെതിരെയുള്ളത്.

മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് വെസ്റ്റ് എളേരിയില്‍ വച്ച് ഒറ്റബാരല്‍ തോക്കും തിരകളുമായി നാരായണനെ പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ അതിവിദഗ്ധമായി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. ദിവസങ്ങളോളം കാട്ടില്‍ താമസിക്കുന്നതിനും വേട്ടയാടുന്നതിനും പ്രത്യേക കഴിവുണ്ട് ഇയാള്‍ക്ക്. അതുകൊണ്ട് തന്നെ നാരായണന്‍ അറിയപ്പെടുന്നത് മൗഗ്ലി നാരായണന്‍ എന്ന്.

തോട്ടപൊട്ടി പരിക്കേറ്റ് നാരായണന്‍റെ ഒരു കൈപ്പത്തി അറ്റുപോയിരുന്നു. ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.