27 കാരനായ ജയദീപ് ആണ് ഫേസ്ബുക്ക് ലൈവിൽ ജീവനൊടുക്കിയത്. വാടകമുറിയിൽ യുവാവ് തൂങ്ങിമരിക്കുകയായിരുന്നു

ഗുവാഹത്തി: വിവാഹത്തിൽ നിന്ന് കാമുകി പിന്മാറിയതിനെതുടർന്ന് യുവാവിന്‍റെ ആത്മഹത്യ. ഫേസ്ബുക്ക് ലൈവ് ചെയ്താണ് യുവാവ് ജീവനൊടുക്കിയത്. കുടുംബത്തിന്‍റെ സമ്മർദം കാരണമാണ് കാമുകി പിന്മാരിയതെന്നും യുവാവ് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. ഇതിന് ശേഷമായിരുന്നു 27 കാരൻ ജീവനൊടുക്കിയത്. മെഡിക്കൽ സെയിൽസിൽ ജോലിചെയ്യുന്ന അസമിലെ 27 കാരനായ ജയദീപ് റോയ് ആണ് ഫേസ്ബുക്ക് ലൈവിൽ ജീവനൊടുക്കിയത്. സിൽച്ചാറിലെ വാടകമുറിയിൽ യുവാവ് തൂങ്ങിമരിക്കുകയായിരുന്നു. ആദ്യം പൊലീസിൽ പരാതിയുമായി പോകാതിരുന്ന ജയദീപിന്‍റെ കുടുംബം ഇപ്പോൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവം ഇങ്ങനെ

കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്ക് ലൈവിലൂടെ ജയ്ദീപ് ആത്മഹത്യ ചെയ്തത്. കാമുകിയുടെ കുടുംബത്തിനെതിരെ രൂക്ഷമായ ആരോപണം ലൈവിലൂടെ ഉന്നയിച്ച ശേഷമായിരുന്നു ഇയാൾ തൂങ്ങി മരിച്ചത്. പ്രണയത്തിലായിരുന്നെന്നും വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നെന്നും പറഞ്ഞ ജയ്ദീപ്, പക്ഷേ കാമുകി കുടുംബത്തിന്‍റെ സമ്മർദത്തെ തുടർന്ന് പിന്മാറിയെന്നും ആരോപിച്ചു. വിവാഹാഭ്യർത്ഥനയുമായി വീട്ടിൽ പോയപ്പോൾ ഉണ്ടായ അനുഭവവും വിവരിച്ച ശേഷമാണ് ജയ്ദീപ് ജീവനൊടുക്കിയത്. വീട്ടിൽ എല്ലാവരുടെയും മുന്നിൽ വച്ച് അവൾ എന്നെ തിരസ്കരിച്ചു. ഞങ്ങളുടെ ബന്ധം കുടുംബത്തിന് ഇഷ്ടമായിരുന്നില്ല. ഇനിയും തുടർന്നാൽ അവളെ കൊന്നുകളയുമെന്ന് അവളുടെ അമ്മാവൻ ഭീഷണിപ്പെടുത്തിയെന്നും ജയ്ദീപ് വിവരിച്ചു. അതുകൊണ്ട് അവൾ വിഷമിക്കാതിരിക്കാനായി ഞാൻ ഈ ലോകത്തുനിന്ന് പോവുകയാണ്. എല്ലാവരോടും ഞാൻ മാപ്പ് ചോദിക്കുന്നുവെന്നും എല്ലാവരെയും ഞാൻ സ്നേഹിക്കുന്നുവെന്നും യുവാവ് മരണത്തിന് മുന്നെ പറഞ്ഞു. പക്ഷേ എല്ലാവരെക്കാളും ഞാൻ എന്‍റെ കാമുകിയെ സ്നേഹിക്കുന്നുവെന്നും അവൾക്ക് വിഷമമുണ്ടാകാതിരിക്കാൻ മരിക്കുകയാണെന്നും പറഞ്ഞശേഷമാണ് ജയ്ദീപ് ജീവനൊടുക്കിയത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ സഹായിക്കും. Toll free helpline number: 1056)

പുതുവത്സരാഘോഷം അതിരുകടക്കരുത്, ഓർമ്മപ്പെടുത്തി പൊലീസിന്‍റെ ലഘുചിത്രം; എല്ലായിടത്തും കർശന പരിശോധനക്ക് നിർദ്ദേശം