സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനായത് കൊണ്ട് ഭഗവല്‍ സിംഗുമായി മ്യൂച്വല്‍ ഫ്രണ്ട്സ് എത്ര പേരുണ്ടെന്ന തരത്തിലുള്ള പോസ്റ്റുകളും സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നുണ്ട്. കാലടി സ്വദേശിയായ റോസ്‌ലിന്‍, കടവന്ത്ര പൊന്നുരുന്നി സ്വദേശിയായ പത്മ എന്നീ സ്ത്രീകളാണ് അതിക്രൂര കൊലപാതകത്തിന് ഇരയായത്.
കൊച്ചി: കേരളത്തെ നടുക്കിയ പത്തനംതിട്ട ഇരട്ട നരബലി കേസിലെ പ്രതിയായ ഭഗവല്‍ സിംഗ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയന്‍. ചെറു കവിതകള്‍ ഫേസ്ബുക്കിലൂടെ ഭഗവല്‍ സിംഗ് പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ എഴുതുന്ന പലരും ഭഗവല്‍ സിംഗിന്‍റെ ഫേസ്ബുക്ക് ഫ്രണ്ട്സ് ലിസ്റ്റിലുണ്ട്. നരബലി കേസില്‍ അറസ്റ്റിലായതോടെ നിരവധി പേരാണ് ഭഗവല്‍ സിംഗിന്‍റെ കവിത പോസ്റ്റുകള്‍ക്ക് താഴെ കമന്‍റുമായി എത്തുന്നത്.
സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനായത് കൊണ്ട് ഭഗവല്‍ സിംഗുമായി മ്യൂച്വല്‍ ഫ്രണ്ട്സ് എത്ര പേരുണ്ടെന്ന തരത്തിലുള്ള പോസ്റ്റുകളും സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നുണ്ട്. കാലടി സ്വദേശിയായ റോസ്‌ലിന്‍, കടവന്ത്ര പൊന്നുരുന്നി സ്വദേശിയായ പത്മ എന്നീ സ്ത്രീകളാണ് അതിക്രൂര കൊലപാതകത്തിന് ഇരയായത്. നരബലി നടന്നത് പത്തനംതിട്ട ജില്ലയിലെ ആറന്‍മുള പോലീസ് സ്റ്റേഷന്‍ പരിധിയിലാണ്. കടവന്ത്രയിലെ ഒരു സ്ത്രീയെ കാണാനില്ലെന്ന പരാതിയാണ് പൊലീസ് ആദ്യം അന്വേഷിച്ചത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാലടിയിലെ ഒരു സ്ത്രീയേയും ബലി നല്‍കിയെന്ന് തെളിഞ്ഞത്. കഴിഞ്ഞ മാസം 27നാണ് കടവന്ത്രയില്‍ നിന്ന് സ്ത്രീയെ കാണാതായത്. ഒരു സത്രീയെ കാലടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ജൂണിലും കാണാതായി. കടവന്ത്ര സ്വദേശിനിയായ സ്ത്രീയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിനെ തിരുവല്ലയില്‍ എത്തിച്ചത്. വിശദമായ അന്വേഷണത്തിൽ പെരുമ്പാവൂർ സ്വദേശിയും പിന്നാലെ തിരുവല്ലക്കാരായ ദമ്പതികളും പൊലീസ് പിടിയിലാവുകയായിരുന്നു.
ആഭിചാരക്രിയകൾ ചെയ്യുന്നയാളാണ് ഭഗവല്‍. ഇയാൾക്കും കുടുംബത്തിനും ഐശ്വര്യവും സമ്പത്തും ലഭിക്കാനായി സ്ത്രീകളെ തിരുവല്ലയിലേക്ക് എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. കടവന്ത്ര സ്വദേശി കൊല്ലപ്പെട്ടതായി വ്യക്തമായതിന് പിന്നാലെയാണ് കാലടി സ്വദേശിയായ സ്ത്രീയും കൊല്ലപ്പെട്ടെന്ന് കണ്ടെത്തിയത്. റോസ്‌ലിനെ ജൂണിലും പത്മയെ സെപ്തംബറിലുമാണ് തിരുവല്ലയിലേക്ക് കൊണ്ടുപോയത്.

