വെറ്റിനറി ഡോക്ടറുടെ കൊലപാതകം: എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകി, മൂന്ന് പൊലീസുകാർക്ക് സസ്പെന്‍ഷന്‍
എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയതിനാണ് ഷംഷാബാദ് സബ് ഇൻസ്പെക്ടറെയും രണ്ട് ഹെഡ് കോൺസ്റ്റബിൾമാരെയും സസ്‌പെൻഡ് ചെയ്തത്.
ഹൈദരാബാദ്: ഹൈദരാബാദിൽ മൃഗഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്പെന്‍ഷന്‍. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയതിനാണ് ഷംഷാബാദ് സബ് ഇൻസ്പെക്ടറെയും രണ്ട് ഹെഡ് കോൺസ്റ്റബിൾമാരെയും സസ്‌പെൻഡ് ചെയ്തത്. പൊലീസ് വീഴ്ച വരുത്തിയെന്ന് യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് പൊലീസുകാരെ സസ്പെന്‍റ് ചെയ്തത്. പരാതി പറഞ്ഞിട്ടും പൊലീസ് നിഷ്കൃയരായെന്നായിരുന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു.
സംഭവത്തില്‍ നാല് പേർ അറസ്റ്റിലാണ്. പൊലീസ് സ്റ്റേഷനിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രതികൾക്ക് നേരെ ഹൈദരാബാദിൽ കയ്യേറ്റ ശ്രമമുണ്ടായി. സംഭവത്തില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
രാത്രിയാത്രക്കിടെ സ്കൂട്ടര്‍ കേടായി, സഹായിക്കാനെത്തിയവര്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
ഇരുപത്തിയാറുകാരിയായ മൃഗഡോക്ടറെയാണ് ബുധനാഴ്ച രാത്രി ഹൈദരാബാദിൽ ക്രൂരമായ ബലാത്സംഗത്തിന് ശേഷം തീകൊളുത്തി കൊന്നത്. രാത്രിയാത്രക്കിടെ ബൈക്ക് കേടായപ്പോൾ സഹായിക്കാനെന്ന വ്യാജേന എത്തിയവരാണ് യുവതിയെ കൊലപ്പെടുത്തിയത്. ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിലാണ് കത്തിക്കരിഞ്ഞ നിലയിൽ വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടത്.
നവാബ്പേട്ടിലെ ക്ലിനിക്കിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു യുവതി. വഴിയിലുളള ടോൾഗേറ്റിനടുത്താണ് സ്കൂട്ടർ നിർത്തിയിട്ടിരുന്നത്. രാത്രി ഒൻപതരക്ക് ഇവിടെയെത്തിയപ്പോൾ ടയർ കേടായത് കണ്ടു. സ്ഥലത്ത് നിരവധി ട്രക്ക് ഡ്രൈവർമാർ ഉണ്ടെന്നും തനിച്ച് നിൽക്കാൻ പേടിയാകുന്നുവെന്നും സഹോദരിയെ വിളിച്ച് പറഞ്ഞു. ഇതിനിടെ സ്കൂട്ടർ നന്നാക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് രണ്ട് പേർ എത്തി.
യുവതി ഇത് സ്വീകരിച്ചു. സ്കൂട്ടറുമായി പോയവരെ കാത്തിരിക്കുന്നതിനിടെ മറ്റുള്ളവർ യുവതിയെ അടുത്തുളള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ശേഷം സമീപത്തെ അടിപ്പാതയിൽ വച്ച് തീകൊളുത്തി.ട്രക്കുകൾ നിർത്തിയിട്ടിരുന്നതിനാൽ റോഡിലൂടെ പോകുന്നവർ സംഭവം അറിഞ്ഞില്ല. ട്രക്ക് ജീവനക്കാരായ നാല് പേരാണ് അറസ്റ്റിലായിരിക്കുന്നത്.