ഷംനയില്‍ ഒതുങ്ങില്ല ബ്ലാക്ക് മെയില്‍; സ്വര്‍ണ്ണക്കടത്തിന് പ്രേരിപ്പിച്ചതായി യുവമോഡല്‍
സ്വർണ്ണക്കടത്തിന് ആഡംബര വാഹനങ്ങളിൽ എസ്കോട്ട് പോകാൻ തട്ടിപ്പ് സംഘം ആവശ്യപ്പെട്ടുവെന്നാണ് യുവ മോഡലിന്‍റെ വെളിപ്പെടുത്തല്‍. എട്ട് ദിവസം ഭക്ഷണം നല്‍കാതെ തടവിൽ പാർപ്പിച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു.
കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ വൻ സ്വർണ്ണക്കടത്ത് സംഘമെന്ന് യുവമോഡലിന്‍റെ വെളിപ്പെടുത്തൽ. പ്രതികള്‍ സ്വര്‍ണ്ണക്കടത്തിന് പ്രേരിപ്പിച്ചതായി യുവ മോഡല്‍ വെളിപ്പെടുത്തി. സ്വര്‍ണ്ണക്കടത്ത് വാഹനങ്ങള്‍ക്ക് എസ്കോട്ട് പോകാന്‍ തട്ടിപ്പ് സംഘം ആവശ്യപ്പെട്ടു. ചിത്രീകരണത്തിനെന്ന് പറഞ്ഞ് പാലക്കാട്ടേക്ക് വിളിച്ച് വരുത്തിയ ശേഷം തട്ടിപ്പ് സംഘം തടവിൽ പാർപ്പിച്ചുവെന്നും യുവ മോഡല്‍ ആരോപിച്ചു. അതേസമയം, കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.
മോഡലിംഗിനായി പാലക്കാട്ടേയ്ക്ക് വിളിച്ച് വരുത്തി സ്വർണ്ണക്കടത്തിനായി പ്രേരിപ്പിച്ചെന്നും എട്ട് ദിവസം മുറിയിൽ പൂട്ടിയിട്ട് മാനസികമായി പീഡിപ്പിച്ചെന്നുമാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി. സ്വർണ്ണക്കടത്തിന് ആഡംബര വാഹനങ്ങളിൽ എസ്കോട്ട് പോകാൻ തട്ടിപ്പ് സംഘം ആവശ്യപ്പെട്ടുവെന്നാണ് യുവതി പറയുന്നു. എന്നാല്‍ അതിന് താൻ വഴങ്ങിയില്ലെന്നും തുടര്‍ന്ന്, എട്ട് ദിവസം ഭക്ഷണം നല്‍കാതെ തടവിൽ പാർപ്പിച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു. സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. എട്ട് യുവതികളാണ് അവിടെ ഉണ്ടായിരുന്നതെന്നും പരാതിക്കാരി വെളിപ്പെടുത്തി.
മാർച്ച് മാസത്തിലാണ് സംഭവം നടന്നത്. പുറത്തിറങ്ങിയ അന്ന് തന്നെ സുഹൃത്ത് വഴി കൊച്ചി നോർത്ത് സ്റ്റേഷനിൽ പരാതി നല്‍കിയിരുന്നെന്നും മോഡല്‍ പറയുന്നു. മാർച്ച് 4 നാണ് പൊലീസിൽ പരാതി നൽകി. എന്നാൽ തുടർനടപടിയുണ്ടായില്ല. ഷംന കേസിൽ പ്രതികൾ അറസ്റ്റിലായതോടെയാണ് പെൺകുട്ടികൾ വീണ്ടും പൊലീസിനെ സമീപിച്ചത്.
അതേസമയം, കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്ന് പൊലീസ് അറിയിച്ചു. അന്വേഷണത്തിന് ഡിസിപി മേല്‍നോട്ടം വഹിക്കും. അന്വേഷണത്തിന്‍റെ ഭാഗമായി പരാതിക്കാരുടെ മൊഴിയെടുക്കും. പരാതി നല്‍കിയിട്ടും അന്വേഷിച്ചില്ലെന്ന ആക്ഷേപം പരിശോധിക്കും.
Read More: ഷംനയെ ബ്ലാക്ക് മെയില്‍ ചെയ്‍ത കേസ്; പ്രതികള്‍ മറ്റൊരു നടിയെയും മോഡലിനെയും കെണിയില്‍പ്പെടുത്തി
Read More: 'നടിയുടെ നമ്പര്‍ പ്രതികള്‍ക്ക് എങ്ങനെ കിട്ടി'; ബ്ലാക്ക് മെയില്‍ കേസ് അന്വേഷണം സിനിമാ മേഖലയിലേക്കും