മണി, മാനസ, പാലാരിവട്ടം, വൈദികന്‍റെ മകൻ; കുറ്റാന്വേഷണവഴിയിലെ വ്യത്യസ്തൻ കാർത്തിക്കിനെ തേടി കേന്ദ്ര പുരസ്കാരവും
കേരളത്തെ പിടിച്ചുലച്ച പല കേസുകളിലും അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു കാർത്തിക്ക്. കോളിളക്കമുണ്ടാക്കിയ മാനസ വധക്കേസിൽ ശാസ്ത്രീയ വഴികളിലൂടെ ആയിരുന്നു അന്വേഷണം
കുറ്റാന്വേഷണ മികവിനുള്ള പുരസ്കാരത്തിനായി മോദി സര്‍ക്കാര്‍ കേരളത്തില്‍ നിന്നും തിരഞ്ഞെടുത്ത എട്ട് പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കാണ്. എറണാകുളം റൂറൽ എസ് പിയായിരിക്കെ നടത്തിയ മികച്ച അന്വേഷണ പ്രവർത്തനങ്ങൾക്കാണ് പുരസ്ക്കാരം. കേരളത്തെ പിടിച്ചുലച്ച മാനസ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു കാർത്തിക്ക്. കോതമംഗലം ഡെന്റൽ കോളജിലെ വിദ്യാർത്ഥിനിയായിരുന്ന മാനസയെ സുഹൃത്തായ രാഖിൽ വെടി വച്ച് കൊലപ്പെടുത്തിയശേഷം സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു. ഈ കേസിൽ ശാസ്ത്രീയ അന്വേഷണം നടത്തി സംഭവുമായി ബന്ധപ്പെട്ട് സഹായിച്ചവരേയും, തോക്ക് നൽകിയ ബീഹാർ സ്വദേശികളെയും അറസ്റ്റ് ചെയ്‌ത് ജയിലിലടച്ചു. സമയബന്ധിതമായി കുറ്റപത്രവും സമർപ്പിച്ചു. പൊതു സമൂഹം ഉറ്റ് നോക്കിയ കേസായിരുന്നു അത്.
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; മലപ്പുറത്ത് ഒന്നര വയസുകാരന് ദാരുണാന്ത്യം
2011 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനായ കാർത്തിക്ക് വിജിലൻസ് എസ് പി ആയിരിക്കുമ്പോഴാണ് പാലാരിവട്ട മേൽപ്പാലം കേസ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചത്. അനധികൃത ഫ്ലാറ്റ് നിർമ്മാണ കേസിന്റെ അന്വേഷണ ചുമതലയും ഇദ്ദേഹത്തിനായിരുന്നു. കലാഭവൻ മണിയുടെ മരണത്തിലുയർന്ന സംശയങ്ങളുടെ അന്വേഷണവും കാർത്തിക്കിന്‍റെ നേതൃത്വത്തിലായിരുന്നു.
നിരന്തര കുറ്റവാളികളെ ജയിലിലടക്കാൻ അദ്ദേഹം ആവിഷ്ക്കരിച്ച ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി റൂറൽ ജില്ലയിൽ 57 പേരെ ജയിലിലടച്ചു. 37 പേരെ നാടുകടത്തി. കൊവിഡ് കാലത്ത് നടപ്പിലാക്കായ കിച്ചൻ ഗാർഡ് ചലഞ്ച് , തൗസന്‍റ് ഐസ് , രക്ത ദാനം , സേഫ് പബ്ലിക് സേഫ് പൊലീസ് , ശുഭയാത്ര , നിങ്ങൾക്കരികെ , കാടിന്‍റെ മക്കൾക്ക് കൈത്താങ്ങ് , കരുതലിന്‍റെ ഭക്ഷണപ്പൊതി , തുടങ്ങി നിരവധി ജനകീയ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കി. കാർത്തിക്ക് രൂപകൽപന ചെയ്ത ഹാപ്പി അറ്റ് ഹോം എന്ന ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ദേശിയ തലത്തിൽ ശ്രദ്ധ നേടി.
മികച്ച അന്വേഷണത്തിനുള്ള മുഖ്യമന്ത്രിയുടെ ബാഡ്‌ജ് ഓഫ് ഓണർ ലഭിച്ചിട്ടുണ്ട്. കോട്ടയം ജില്ലാ പൊലീസ് മേധാവിയായി ചാര്‍ജെടുത്തതിനു ശേഷം ചുരുങ്ങിയ കാലയളവില്‍ തന്നെ ജില്ലയിലെ ഗുണ്ടകള്‍ക്കെതിരെ ശക്തമായ നിയമ നടപടികളാണ് സ്വീകരിച്ചുവരുന്നത്. കോട്ടയം കൂരോപ്പടയില്‍ സ്വന്തം വീട്ടില്‍ നിന്ന് അമ്പത് പവന്‍ കവര്‍ന്ന, വൈദികന്‍റെ സ്വന്തം മകനായ മോഷ്ടാവിനെ മണിക്കൂറുകള്‍ക്കുളളില്‍ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെയാണ് അന്വേഷണ മികവിനുളള പുരസ്കാരം കാര്‍ത്തികിനെ തേടിയെത്തിയത് എന്നതും മറ്റൊരു യാദൃശ്ചികത.