കഴിഞ്ഞ ഫെബ്രുവരി 26നാണ് വന്‍ മോഷണം നടന്നത്. മോഷ്ടാക്കള്‍ കടയുടെ പൂട്ട് പൊളിച്ച് അകത്തു കടക്കുകയായിരുന്നു.

കോഴിക്കോട്: വിപണിയില്‍ രണ്ടര ലക്ഷത്തോളം രൂപ വില വരുന്ന 800 കിലോഗ്രാം പൊളിച്ച അടക്കയും 15,000 രൂപയും കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കോഴിക്കോട് നരിക്കുനി ചാമ്പാട്ടുതാഴത്തെ സി.എം സജേഷി(34)നെയാണ് ബാലുശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

ബാലുശേരി കരിയാത്തന്‍കാവില്‍ പ്രവര്‍ത്തിക്കുന്ന അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള മലഞ്ചരക്ക് കടയില്‍ കഴിഞ്ഞ ഫെബ്രുവരി 26നാണ് വന്‍ മോഷണം നടന്നത്. മോഷ്ടാക്കള്‍ കടയുടെ പൂട്ട് പൊളിച്ച് അകത്തു കടക്കുകയായിരുന്നു. കേസിലെ ഒന്നാം പ്രതി ഏഴുകുളത്തെ ആഷിഖ് സംഭവം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം പിടിയിലായിരുന്നു. എന്നാല്‍ കൂട്ടുപ്രതിയായ സജേഷിനെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് വിദഗ്ദമായ നീക്കത്തിലൂടെയാണ് പൊലീസ് സംഘം ഇയാളെ വലയിലാക്കിയത്. സജേഷ് നരിക്കുനിയില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവിടെയെത്തിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ബാലുശേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കണ്ടമ്പേത്തിന്റെ നിര്‍ദേശത്തില്‍ എസ്.ഐ നിബിന്‍ ജോയ്, സീനിയല്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഗോകുല്‍രാജ്, മുഹമ്മദ് ജംഷിദ്, മുഹമ്മദ് ഷമീര്‍, പി. രജീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

നാടിനെ വിറപ്പിച്ച് 'മുട്ടിക്കൊമ്പൻ'; തുരത്താൻ ഒരുങ്ങി 'ഉണ്ണികൃഷ്ണനും കുഞ്ചുവും'

YouTube video player