Asianet News MalayalamAsianet News Malayalam

ജയിലിൽ വെച്ച് പ്രിന്‍റിംഗ് പഠിച്ച് പുറത്തിറങ്ങി കള്ളനോട്ടടിക്കൽ 'തൊഴിലാക്കി'; 35കാരൻ പിടിയിൽ

കളർ പ്രിൻ്റർ, ആറ് മഷി കുപ്പികൾ, കള്ളനോട്ട് നിർമ്മിക്കാൻ ഉപയോഗിച്ച പേപ്പർ എന്നിവയും പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു

Learns Printing Skill In Jail Makes Fake Notes After Release 35 year old man arrested SSM
Author
First Published Mar 25, 2024, 3:46 PM IST

വിദിഷ: ജയിലിൽ വെച്ച് പ്രിന്‍റിംഗ് പഠിച്ച പ്രതി പുറത്തിറങ്ങിയ ശേഷം വ്യാജ കറൻസി നോട്ടുകള്‍ അച്ചടിച്ചതിന് പിടിയിൽ. ഇയാളുടെ പക്കൽ നിന്ന്  95 കള്ളനോട്ടുകൾ കണ്ടെടുത്തു. 35കാരനായ ഭൂപേന്ദ്ര സിംഗ് ധാക്കത്താണ് അറസ്റ്റിലായത്. മധ്യപ്രദേശിലാണ് സംഭവം.

കളർ പ്രിൻ്റർ, ആറ് മഷി കുപ്പികൾ, കള്ളനോട്ട് നിർമ്മിക്കാൻ ഉപയോഗിച്ച പേപ്പർ എന്നിവയും പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തതായി സിറോഞ്ച് സബ് ഡിവിഷണൽ ഓഫീസർ ഉമേഷ് തിവാരി പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി കള്ളനോട്ടുകൾ അച്ചടിച്ച് വിപണിയിൽ എത്തിച്ചതായി ധാക്കത്ത് ചോദ്യംചെയ്യലിൽ സമ്മതിച്ചു.

കൊലപാതകം ഉൾപ്പെടെ 11 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ധാക്കത്ത്. ജയിലിലെ ഒരു തൊഴിൽ പരിശീലന പരിപാടിയുടെ ഭാഗമായാണ് ധാക്കത്ത് അച്ചടി വൈദഗ്ദ്ധ്യം നേടിയത്. ജയിൽ മോചിതരായ ശേഷം ജീവിത മാർഗം കണ്ടെത്താൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് തടവുകാർക്ക് ഓഫ്-സെറ്റ് പ്രിൻ്റിംഗ്, സ്ക്രീൻ പ്രിൻ്റിംഗ് എന്നിവയിൽ പരിശീലനം നൽകുന്നത്.

കരുതിയിരിക്കുക, ട്രെയിൻ യാത്രക്കാരുമായി സൗഹൃദം സ്ഥാപിച്ച് മോഷണം, 35 ലക്ഷത്തിന്‍റെ ആഭരണം കവർന്ന കേസിൽ അറസ്റ്റ്

ധാക്കത്ത് തനിക്ക് ലഭിച്ച അറിവ് നിയമവിരുദ്ധമായി പെട്ടെന്ന് പണം സമ്പാദിക്കാനുള്ള മാർഗമാക്കി മാറ്റിയെന്ന് പൊലീസ് പറഞ്ഞു. വിദിഷ, രാജ്ഗഡ്, റെയ്‌സൻ, ഭോപ്പാൽ, അശോക് നഗർ എന്നീ ജില്ലകളുടെ പരിധിയിൽ നിന്ന് ഒരു വർഷത്തേക്ക് ഇയാളെ പുറത്താക്കിയിരുന്നെങ്കിലും എങ്ങനെയോ ഇയാൾ ഇവിടെ തന്നെ തുടരുകയും കള്ളനോട്ട് അച്ചടിക്കുകയും ചെയ്തുവെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios