'അപേക്ഷ പൂരിപ്പിക്കുന്നതിനിടെ ലിംഗപ്രദര്‍ശന'മെന്ന് യുവതിയുടെ പരാതി; ഒരൊറ്റ ഉത്തരത്തില്‍ കോടതിയുടെ തീര്‍പ്പ്
യുവതി പരാതിയില്‍ ഉറച്ചുനിന്നെങ്കിലും ശാരീരികമായ സാഹചര്യം വച്ച് നോക്കിയാല്‍ ലിംഗപ്രദര്‍ശനം സാധ്യമല്ലെന്ന അഭിഭാഷകന്‍റെ വാദമായിരുന്നു കോടതി ശരിവച്ചത്
യോര്‍ക്ക്ഷെയര്‍: പൊതുസ്ഥലത്തും അല്ലാതെയും സ്വകാര്യഭാഗങ്ങളുടെ പ്രദര്‍ശനം നടത്തിയെന്നതുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് കോടതികളിലെത്തുന്നത്. പലകേസുകളും തീര്‍പ്പാകുന്നതിന് കാലതാമസം നേരിടാറുണ്ട്. എന്നാല്‍ യുകെയിലെ നോര്‍ത്ത് യോര്‍ക്ക്ഷെയറിലെ റ്റെസൈഡ് ക്രൗൺ കോടതി ഒരൊറ്റ വര്‍ഷം കൊണ്ട് അത്തരത്തിലൊരു കേസിന് തീര്‍പ്പ് കല്‍പ്പിച്ചിരിക്കുകയാണ്. കുറ്റം ചാര്‍ത്തപ്പെട്ട യുവാവിന്‍റെ അഭിഭാഷകന്‍റെ ഒരൊറ്റ ഉത്തരത്തിലാണ് കോടതിയുടെ തീര്‍പ്പെന്നതാണ് ശ്രദ്ധേയം.
ഗെവിന്‍ നൈറ്റ് എന്ന മുപ്പതുകാരന്‍ അപേക്ഷ പൂരിപ്പിക്കാന്‍ സഹായിക്കുന്നതിനിടെ ലിംഗപ്രദര്‍ശനം നടത്തിയെന്നായിരുന്നു യുവതിയുടെ പരാതി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 13 നായിരുന്നു സംഭവം. അപേക്ഷ ഫോം പുരിപ്പിക്കുന്നതിന് സഹായിക്കാനെത്തിയ ഗെവിന്‍ ലിംഗപ്രദര്‍ശനം നടത്തിയെന്ന് യുവതി കോടതിയില്‍ ഉറപ്പിച്ച് പറഞ്ഞു. എന്നാല്‍ ഗെവിന്‍റെ അഭിഭാഷകന്‍റെ വാദവും ചോദ്യോത്തരങ്ങളും വിചിത്രമായിരുന്നു. ചോദ്യങ്ങള്‍ക്ക് മുന്നില്‍ യുവതിക്ക് ഉത്തരം മുട്ടിയതോടെ കോടതി ഗെവിനെ കുറ്റവിമുക്തനാക്കുകയായിരുന്നു.
അപേക്ഷ ഫോം മടിയില്‍ വച്ചായിരുന്നു ഗെവിന്‍ പൂരിപ്പിച്ചതെന്ന് അഭിഭാഷകന്‍ ചൂണ്ടികാട്ടി. ഗെവിന്‍റെ ലിംഗത്തിന്‍റെ അളവ് വച്ച് നോക്കിയാല്‍ ആ സാഹചര്യത്തില്‍ ലിംഗപ്രദര്‍ശനം നടത്താനാകില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. യുവതിക്ക് നേരെ ലിംഗപ്രദര്‍ശനം നടത്തിയിട്ടില്ലെന്ന നിലപാടില്‍ ഗെവിന്‍ ഉറച്ചു നിന്നു. ഒരിക്കലും അങ്ങനെ സംഭവിച്ചിട്ടില്ലെന്നും ഗെവിന്‍ അഭിപ്രായപ്പെട്ടു. യുവതി പരാതിയില്‍ ഉറച്ചുനിന്നെങ്കിലും ശാരീരികമായ സാഹചര്യം വച്ച് നോക്കിയാല്‍ ലിംഗപ്രദര്‍ശനം സാധ്യമല്ലെന്ന അഭിഭാഷകന്‍റെ വാദമായിരുന്നു കോടതി ശരിവച്ചത്.