കെട്ടിത്തൂക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ മൃതദേഹവുമായി പ്രതി ആശുപത്രിയിലേക്ക് പോവുകയായിരുന്നു

കൊച്ചി: എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിൽ ഭര്‍ത്തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഭർത്താവ് എരുവേലി സ്വദേശി ഷൈജുവിനെ ചോറ്റാനിക്കര പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ ഷൈജു സംശയിച്ചിരുന്നുവെന്നും ഇതേ ചൊല്ലി സ്ഥിരമായി വഴക്കിടാറുണ്ടെന്നും പൊലീസ് കണ്ടെത്തി. പ്രതിയെ ചോദ്യം ചെയ്തതിലൂടെ കൊലപാതകം വ്യക്തമായി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

തിങ്കളാഴ്ച്ചയാണ് ശാരിയെന്ന യുവതിയെ ചോറ്റാനിക്കരയിലെ ഭര്‍ത്തൃവീട്ടില്‍ മരിച്ചത്. കിടപ്പു മുറിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ശാരിയെ ആശുപത്രിയിലെത്തിച്ചതെന്നായിരുന്നു സംഭവത്തിൽ ഭര്‍ത്താവ് ഷൈജുവിന്റെ മൊഴി. ഇത് പ്രകാരം ശാരി ആത്മഹത്യ ചെയ്തെന്നായിരുന്നു ആദ്യത്തെ നിഗമനം. പിന്നീട് വിശദമായ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. സംശയം തോന്നിയ പൊലീസ് കേസില്‍ പ്രത്യേക അന്വേഷണം നടത്തി. 

തുടക്കത്തിൽ ഭര്‍ത്താവ് നൽകിയ മൊഴി കളവാണെന്ന് വിശദമായ അന്വേഷണത്തിൽ വ്യക്തമായെന്ന് ചോറ്റാനിക്കര പൊലീസ് പറയുന്നു. ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊന്ന ഷൈജു, പിന്നീട് സംഭവം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു. ഇതിനായി ഷാളുകൾ കൂട്ടിക്കെട്ടി കിടപ്പുമുറിയുടെ കഴക്കോലിൽ ശാരിയുടെ മൃതദേഹം കെട്ടിത്തൂക്കാൻ ശ്രമിച്ചു. അതിന് സാധിക്കാതെ വന്നപ്പോൾ, ആത്മഹത്യ ചെയ്തതാണെന്ന് പറഞ്ഞ് മൃതദേഹം ചോറ്റാനിക്കരയിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യും.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്