ദണ്ഡിയ നൃത്തം ചെയ്യുന്നതിനിടെ രണ്ട് യുവാക്കൾ മെഹ്തയുടെ 25 വയസ്സുകാരിയായ മകളെ ശല്യപ്പെടുത്തുകയായിരുന്നു

ദില്ലി: ഗര്‍ബ നൃത്തം ചെയ്യുന്നതിനിടെ മകളെ ശല്യം ചെയ്ത യുവാക്കളുമായി തര്‍ക്കമുണ്ടായതിന് പിന്നാലെ അച്ഛന്‍ കൊല്ലപ്പെട്ടു. ഫരീദാബാദിലെ റെസിഡൻഷ്യൽ സൊസൈറ്റിയിലാണ് സംഭവം. പ്രേം മെഹ്ത എന്ന 52കാരനാണ് മരിച്ചത്. 

ഫരീദാബാദിലെ സെക്ടർ 87ലെ പ്രിൻസസ് പാർക്ക് സൊസൈറ്റിയിലാണ് പ്രേം പ്രേം മെഹ്തയും കുടുംബവും താമസിക്കുന്നത്. വീടിന് സമീപത്ത് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നൃത്തം ചെയ്യുകയായിരുന്നു മെഹ്തയും കുടുംബവും. ദണ്ഡിയ നൃത്തം ചെയ്യുന്നതിനിടെ രണ്ട് യുവാക്കൾ മെഹ്തയുടെ 25 വയസ്സുള്ള മകളെ സമീപിച്ച് ഫോണ്‍ നമ്പർ ചോദിച്ചു. തങ്ങൾക്കൊപ്പം നൃത്തം ചെയ്യാനും ആവശ്യപ്പെട്ടു.

ഇതോടെ മെഹ്ത ഇടപെട്ടു. എന്തിനാണ് മകളെ ശല്യംചെയ്തതെന്ന് ചോദിച്ചു. ഇതോടെ മെഹ്തയും യുവാക്കളും തമ്മില്‍ ഉന്തും തള്ളുമായി. അങ്ങോട്ടും ഇങ്ങോട്ടും ഷര്‍ട്ടിന്‍റെ കോളറില്‍ പിടിച്ചു. അതിനിടെ യുവാക്കള്‍ മെഹ്തയെ പിടിച്ചുതള്ളി. നിലത്തുവീണ മെഹ്ത ബോധ രഹിതനായി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.

മെഹ്തയുടെ കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് കേസെടുത്തതെന്ന് പൊലീസ് ഓഫീസർ ജമീൽ ഖാൻ പറഞ്ഞു. യുവാക്കള്‍ മകളെ ശല്യം ചെയ്യുകയും അച്ഛനെ മർദിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. 

നവരാത്രി ആഘോഷത്തിനിടെ നൃത്തം ചെയ്യുമ്പോൾ ഹൃദയാഘാതം; 24 മണിക്കൂറിൽ മരിച്ചത് 10 പേർ, മരിച്ചവരിൽ 13 വയസ്സുകാരനും!

ഗര്‍ബക്കിടെ ഹൃദയാഘാതം: 24 മണിക്കൂറില്‍ മരിച്ചത് 10 പേര്‍

ഗുജറാത്തിൽ നവരാത്രി ആഘോഷത്തിനിടെ ഗർബ നൃത്തം ചെയ്യുമ്പോള്‍ 24 മണിക്കൂറില്‍ 10 പേര്‍ ഹൃദയാഘാതം മൂലം മരിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. മരിച്ചവരില്‍ 13 വയസ്സുകാരനും 17 വയസ്സുകാരനുമുണ്ട്. 

നവരാത്രിയുടെ ആദ്യ ആറ് ദിവസങ്ങളിൽ, ഗുജറാത്തില്‍ ഹൃദയ സംബന്ധമായ അസുഖം കാരണം എമർജൻസി ആംബുലൻസ് സേവനം തേടി 521 കോളുകള്‍ വന്നു. ശ്വാസതടസ്സത്തിന് ചികിത്സയ്ക്കായി ആംബുലന്‍സ് സഹായം തേടി 609 കോളുകള്‍ വന്നു. ഇതോടെ ഗർബ വേദികൾക്ക് സമീപമുള്ള സർക്കാർ ആശുപത്രികൾക്കും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾക്കും ഗുജറാത്ത് സർക്കാർ ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഗര്‍ബ സംഘാടകര്‍ വേദിക്ക് സമീപം ഡോക്ടര്‍മാരെ നിയോഗിച്ചു. കൃത്രിമശ്വാസം നല്‍കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം