മന്ത്രവാദത്തിന്‍റ പേരില്‍ തട്ടിപ്പ്; യുവതിയുടെ 27 കോടിയുമായി 'സ്വാമി' മുങ്ങി
മന്ത്രവാദി ചമഞ്ഞ് യുവതിയുടെ 27 കോടി രൂപ തട്ടിയെടുത്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.
ബെംഗളൂരു: മന്ത്രവാദി ചമഞ്ഞ് യുവതിയുടെ 27 കോടി രൂപ തട്ടിയെടുത്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നാലുപേരെ അറസ്റ്റ് ചെയ്തു. നാഗരാജ്, സായി കൃഷ്ണ, പെരുമാള്‍, മഞ്ജു എന്നിവരാണ് അറസ്റ്റിലായത്.
ഫെബ്രുവരി 20ന് രാമമൂര്‍ത്തി നഗര്‍ എന്‍ആര്‍ഐ ലേഔട്ട് സ്വദേശി ഗീതയാണ് പണം നഷ്ടപ്പെട്ട വിവരം അറിയിച്ച് പൊലീസില്‍ പരാതി നല്‍കിയത്. 2009ല്‍ ഭര്‍ത്താവ് മരിച്ച ശേഷം 2014ല്‍ സുഹൃത്താണ് പ്രധാനപ്രതിയായ നാഗരാജിനെ പരിചയപ്പെടുത്തിയത്. ക്ഷേത്രത്തിലെ പൂജാരിയാണെന്നും ദൈവിക സിദ്ധിയുണ്ടെന്നും അവകാശപ്പെട്ട നാഗരാജ് കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്ന് യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചു.
യുവതിയ്ക്കും മൂന്നുമക്കള്‍ക്കും അകാല മരണം സംഭവിക്കുമെന്നും ഇതൊഴിവാക്കാന്‍ പൂജകള്‍ നടത്തണമെന്നും ഇയാള്‍ നിര്‍ദ്ദേശിച്ചു. സ്വത്തുക്കള്‍ കൈവശം വെക്കരുതെന്ന് പറഞ്ഞ ഇയാള്‍ സ്വത്ത് വിറ്റ് പണം ഏല്‍പ്പിക്കാനും പ്രശ്നകാലം കഴിയുമ്പോള്‍ പണം തിരികെ ഏല്‍പ്പിക്കാമെന്നും പറഞ്ഞു. ഇതു വിശ്വസിച്ച യുവതി സ്വത്തുക്കള്‍ വിറ്റ് അഞ്ചു കോടി രൂപയും മൂന്ന് കിലോ സ്വര്‍ണവും ഇയാള്‍ നല്‍കിയതായി പൊലീസ് പറഞ്ഞു.
Read More: ജോലിയ്ക്ക് പോവുകയായിരുന്ന 26കാരിയെ അജ്ഞാതൻ ബലാത്സംഗം ചെയ്തു
പിന്നീട് പണം തിരികെ ചോദിച്ചപ്പോള്‍ ദുര്‍മന്ത്രവാദത്തിലൂടെ യുവതിയെയും കുടുംബത്തെയും കൊല്ലുമെന്ന് നാഗരാജ് ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവിന്‍റെ കുടുംബസ്വത്താണ് വിറ്റതെന്ന് യുവതി പൊലീസിനോട് പറഞ്ഞു.