ലോൺ ആപ്പ് ഭീഷണി ചോദ്യം ചെയ്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും അധ്യാപിക പൊലീസിൽ പരാതി നൽകുമെന്ന് പറഞ്ഞതോടെ നിതിൻ പുറത്തേക്കിറങ്ങി പിന്നാലെ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തുവെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു.

കണ്ണൂർ: കണ്ണൂരിലെ അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള വിശദീകരണക്കുറിപ്പിൽ പരോക്ഷ കുറ്റസമ്മതം നടത്തി ഡെന്റൽ കോളേജ്. ലോൺ ആപ്പ് ഭീഷണി ചോദ്യം ചെയ്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും അധ്യാപിക പൊലീസിൽ പരാതി നൽകുമെന്ന് പറഞ്ഞതോടെ നിതിൻ പുറത്തേക്കിറങ്ങി പിന്നാലെ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തുവെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു. ആത്മഹത്യയ്ക്ക് കാരണം ലോൺ ആപ്പ് ഭീഷണിയാണെന്നും ജാതി വിവേചന ആരോപണം തെറ്റാണെന്നും മാനേജ്മെന്റ് ഇറക്കിയ വിശദീകരണക്കുറിപ്പിൽ പറയുന്നുണ്ട്.

നിതിൻ ലോൺ എടുത്തത് സഹോദരീ ഭർത്താവിന് വേണ്ടിയാണ്. അധ്യാപികയുടെ നമ്പർ റഫറൻസ് നമ്പറിൽ നിന്ന് മാറ്റാൻ ആവശ്യപ്പെട്ടു. നമ്പർ നൽകിയിട്ടില്ലെന്ന് നിതിൻ രാജ് ആവർത്തിച്ചു. ഇതോടെ അധ്യാപിക സൈബർ സെല്ലിൽ പരാതി നൽകാൻ തീരുമാനിച്ചു. ഇതിന് പിന്നാലെയാണ് നിതിൻ രാജ് ജീവനൊടുക്കിയത്. കോളേജിന് പുറത്ത് നിതിൻ രാജ് ഉൾപ്പെട്ട ചില പ്രശ്നങ്ങൾ ഉണ്ടായി. ഈ സമയത്ത് കോളേജ് പരമാവധി സഹായിച്ചു. കൗൺസിലിംഗ് നൽകുമെന്ന് ഉറപ്പ് നൽകി രക്ഷിതാക്കൾ നിതിനെ കൂടെ കൊണ്ടുപോയി. ഇക്കാര്യം കോളേജിലും പൊലീസ് സ്റ്റേഷനിലും എഴുതി നൽകിയിരുന്നു. അധ്യാപികമാർ നിരന്തരം ആവശ്യപ്പെട്ടാണ് നിതിൻ തിരികെ കോളേജിൽ എത്തിയത്. നിതിൻ രാജ് ഒരാൾക്കെതിരെയും പരാതി നൽകിയിട്ടില്ലെന്നും മാനേജ്മെന്റ് എംഡി അദിനാൻ പറയുന്നു. അതേസമയം, കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണത്തിൽ പിടിയിലായ ലോൺ ആപ്പ് നടത്തിപ്പുകാരെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. പ്രതികളെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.