പ്രിൻസിപ്പലായി ജോലി ചെയ്തു വരികയായിരുന്ന ബുർഹാനെ വ്യാഴാഴ്ച രാവിലെ കോളേജിൽ നിന്നും പുറത്തിറങ്ങിയ സമയത്താണ് അക്രമികൾ ലക്ഷ്യമിട്ടത്.
ദില്ലി:2019ലെ പുൽവാമ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായ ഹംസ ബുർഹാൻ പാക് അധിനിവേശ കാശ്മീരിൽ അജ്ഞാതരുടെ വെടിയേറ്റു കൊല്ലപ്പെട്ടു. അർജുമന്ദ് ഗുൽസാർ ദാർ, ഡോക്ടർ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്ന ഇയാൾ അൽ ബദർ ഭീകര സംഘടനയുടെ പ്രമുഖ കമാൻഡറായിരുന്നു. ജമ്മു കാശ്മീരിൽ നടന്ന നിരന്തരമായ ഭീകരപ്രവർത്തനങ്ങളിലെ പങ്കാളിത്തം മുൻനിർത്തി 2022 ഏപ്രിലിൽ ഇന്ത്യൻ സർക്കാർ ഇയാളെ ഒരു ഭീകരനായി പ്രഖ്യാപിച്ചിരുന്നു. പുൽവാമ ആക്രമണത്തിന് ശേഷം ഇയാൾ പാകിസ്ഥാൻ അധിനിവേശ കാശ്മീരിൽ ഒരു അധ്യാപകനായി ആൾമാറാട്ടം നടത്തി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.

ഇസ്ലാമാബാദിൽ നിന്നും ഏകദേശം 135 കിലോമീറ്റർ അകലെയുള്ള മുസാഫറാബാദിലെ ഗോജ്‌രയിലുള്ള ഒരു സ്വകാര്യ കോളേജിലെ പ്രിൻസിപ്പലായി ജോലി ചെയ്തു വരികയായിരുന്ന ബുർഹാനെ വ്യാഴാഴ്ച രാവിലെ കോളേജിൽ നിന്നും പുറത്തിറങ്ങിയ സമയത്താണ് അക്രമികൾ ലക്ഷ്യമിട്ടത്. വളരെ അടുത്തേക്ക് എത്തിയ അക്രമികൾ ഇയാൾക്ക് നേരെ നിരവധി തവണ വെടിയുതിർത്തു. തലയ്ക്ക് മൂന്ന് തവണ വെടിയേറ്റ ബുർഹാനെ അതീവ ഗുരുതരാവസ്ഥയിൽ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വെന്റിലേറ്ററിലാക്കുകയും ചെയ്തെങ്കിലും തുടർന്ന് മരണപ്പെടുകയായിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ആക്രമണത്തിന് ശേഷം മോട്ടോർ സൈക്കിളിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിന് കൈമാറി. അക്രമത്തിന് ഉപയോഗിച്ച ആയുധം പൊലീസ് വീണ്ടെടുത്തതായും ദൃക്‌സാക്ഷികൾ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. 1999ൽ ജമ്മു കാശ്മീരിലെ പുൽവാമയിലുള്ള രത്‌നിപോരയിൽ ജനിച്ച ഹംസ ബുർഹാൻ, നിയമപരമായ രേഖകളോടെയാണ് പാകിസ്ഥാനിലേക്ക് കടന്നതെന്നും അവിടെവച്ചാണ് അൽ ബദർ ഭീകര സംഘടനയിൽ ചേർന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിവരങ്ങൾ പ്രകാരം പാകിസ്ഥാനിലേക്ക് കടന്നതിന് ശേഷവും കശ്മീരിലെ യുവാക്കളെ അൽ ബദറിലേക്ക് ആകർഷിക്കുന്നതിനും ഭീകരപ്രവർത്തനങ്ങൾക്കായി ഫണ്ട് ശേഖരിക്കുന്നതിനും ഇയാൾ സജീവമായി നേതൃത്വം നൽകിയിരുന്നു.


