വിവാഹമോചിതയും മൂന്ന് കുട്ടികളുടെ മാതാവുമായ 32 കാരിക്കുനേരെയാണ് ആക്രമണമുണ്ടായത്. യുവതി വലതു കണ്ണിന് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ബെംഗളൂരു: വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിക്ക് നേരെ ആസിഡ് ആക്രമണം. വിവാഹമോചിതയും മൂന്ന് കുട്ടികളുടെ മാതാവുമായ 32 കാരിക്കുനേരെയാണ് ആക്രമണമുണ്ടായത്. യുവതി വലതു കണ്ണിന് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.യുവതി അപകടനില തരണം ചെയ്തെന്നും കാഴ്ചശക്തി ഭാഗികമായി തിരികെ ലഭിച്ചെന്നും സുഖം പ്രാപിക്കുമെന്നും ബെംഗളൂരു സൗത്ത് ഡിസിപി ഹരീഷ് പാണ്ഡെ പറഞ്ഞു. അഹമ്മദ് (36) എന്നയാളാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് വർഷത്തോളമായി ഇരുവരും പരസ്‌പരം അറിയാമെന്നും ഫാക്ടറിയിൽ ഒരുമിച്ച് ജോലി ചെയ്യുന്നവരാണെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ കുറേ ദിവസമായി ഇയാൾ യുവതിയെ വിവാഹം കഴിക്കാനായി നിർബന്ധിക്കുകയാണെന്നും പൊലീസ് പറഞ്ഞു. എന്നാൽ വിവാഹാഭ്യർഥന യുവതി നിരസിച്ചതോടെ ഇയാൾ യുവതിയെ മർദ്ദിക്കുകയും ആക്രമിക്കുകയും ചെയ്തെന്ന് ഡിസിപി പറഞ്ഞു. രണ്ട് മാസം മുമ്പ് ബംഗളൂരുവിൽ സ്ത്രീക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായതിന് തൊട്ടുപിന്നാലെയാണ് സംഭവം. സംഭവത്തിൽ പ്രതിയെ തമിഴ്‌നാട്ടിലെ ആശ്രമത്തിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതിയുടെ മരണം; സംഭവിച്ചത് എന്ത്? അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയും ഗർഭസ്ഥ ശിശുവും മരിച്ച സംഭവത്തിൽ തമ്പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിശദവും കാര്യക്ഷമവുമായ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. യുവതിയുടെ അമ്മ തമ്പാനൂർ പൊലീസ് ഇൻസ്പെക്ടർക്ക് നൽകിയ പരാതിയിൽ സ്വീകരിച്ച നടപടികൾ വിശദമാക്കി ഒരു റിപ്പോർട്ട് ജൂലൈ 25നകം സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. യുവതിയുടെ മരണത്തിനുള്ള കാരണങ്ങളും ചികിത്സയും സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസറും സമർപ്പിക്കണം.
കേസ് ജൂലൈ 25ന് പരിഗണിക്കും. കല്ലിയൂർ തെറ്റിവിള സ്വദേശിനി ബീന നൽകിയ പരാതിയിലാണ് നടപടി.പരാതിക്കാരിയുടെ മകൾ രേവതി (29) 2021 ഓഗസ്റ്റ് 10നാണ് എസ് എ റ്റി ആശുപത്രിയിൽ മരിച്ചത്. 10ന് രാവിലെയാണ് തൈക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രേവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രി അധികൃതർ നേരിട്ട് എസ് എ റ്റി ആശുപത്രിയിലെത്തിച്ചത്.
തൈക്കാട് ആശുപത്രിയിൽ രേവതിയെ ചികിത്സിച്ച ഡോക്ടറെ ഒന്നാം പ്രതിയായും ഡ്യൂട്ടി മെഡിക്കൽ ഓഫീസറെ രണ്ടാം പ്രതിയായും തമ്പാനൂർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു. എന്നാൽ, അതിന് ശേഷം യാതൊരു നടപടിയും പൊലീസ് സ്വീകരിച്ചില്ലെന്ന് പരാതിയിൽ പറയുന്നു. രേവതിയുടെ മരണ സർട്ടിഫിക്കേറ്റ് നഗരസഭ നൽകിയിട്ടില്ല. ആശുപത്രി മരണ വിവരം അറിയിച്ചിട്ടില്ലെന്നാണ് നഗരസഭയുടെ വിശദീകരണമെന്ന് പരാതിയിൽ പറയുന്നു.
