പരാതി വ്യാജമാണെന്ന് ആരോപിച്ച് ഇരുവരെയും അധിക്ഷേപിച്ചു. ഭര്‍ത്താവിനെ സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമാര്‍ മര്‍ദിക്കുകയും ചെയ്തു. പൊലീസ് മര്‍ദനത്തില്‍ യുവാവിന്‍റെ വിരലുകള്‍ക്ക് പൊട്ടലേറ്റു.

ലക്നൗ: ഭാര്യയെ ചിലര്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പരാതി പറയാനെത്തിയ ഭര്‍ത്താവിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചതായി ആരോപണം. ഉത്തര്‍പ്രദേശിലെ മെയിന്‍പുര ജില്ലയിലെ ബിച്വാന്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. യുവാവും യുവതിയും ബൈക്കില്‍ പോകുമ്പോള്‍ തടഞ്ഞു നിര്‍ത്തിയ മൂന്നംഗ സംഘം ഭര്‍ത്താവിനെ കണ്ണുകെട്ടി ക്രൂരമായി മര്‍ദിച്ച് അവശനാക്കി. പിന്നീട് ഭാര്യയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പിന്നീട് കുറച്ച് കിലോമീറ്ററുകള്‍ അപ്പുറത്താണ് യുവതിയെ അവശ നിലയില്‍ കണ്ടെത്തിയത്. 

ഇരുവരും പൊലീസ് സ്റ്റേഷനില്‍ വിളിച്ച് സഹായമഭ്യര്‍ഥിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഇവരുടെ പരാതി വ്യാജമാണെന്ന് ആരോപിച്ച് ഇരുവരെയും അധിക്ഷേപിച്ചു. ഭര്‍ത്താവിനെ സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമാര്‍ മര്‍ദിക്കുകയും ചെയ്തു. പൊലീസ് മര്‍ദനത്തില്‍ യുവാവിന്‍റെ വിരലുകള്‍ക്ക് പൊട്ടലേറ്റു. ഭാര്യയെ ഇയാള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് കേസുമെടുത്തു. പിന്നീട് ഭാര്യയെത്തി സംഭവം വിശദീകരിച്ചതിനെ തുടര്‍ന്നാണ് പരാതി സ്വീകരിച്ചത്.

ആരോപണത്തെ തുടര്‍ന്ന് സ്റ്റേഷന്‍ ഓഫിസര്‍ രാജേഷ് പാല്‍ സിംഗ് ഉള്‍പ്പെടെ മൂന്ന് പേരെ സസ്പെന്‍റ് ചെയ്തതായി എസ് പി അജയ് ശങ്കര്‍ റായ് അറിയിച്ചു. വൈദ്യ പരിശോധനയില്‍ യുവതി ബലാത്സംഗത്തിനിരയായതായി തെളിഞ്ഞിട്ടില്ലെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.