കോടതി പരിസരത്ത് നിന്നും പ്രതികള്‍ക്ക് കഞ്ചാവ് വില്ക്കാന് ശ്രമിച്ചയാള്‍ അറസ്റ്റില്‍
സംസ്ഥാനത്തെ ജയിലുകളിലേക്ക് പുറത്ത് നിന്ന് ലഹരി എത്തുന്നുവെന്ന ഏഷ്യനെറ്റ് ന്യൂസ് റോവിങ് റിപോർട്ടർ കണ്ടെത്തൽ ശരിവെയ്ക്കുന്നതായിരുന്നു അറസ്റ്റ്.
തിരുവനന്തപുരം: കോടതി പരിസരത്ത് റിമാൻഡ് പ്രതികൾക്ക് കഞ്ചാവ് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. നെയ്യാറ്റിൻകര കോടതി പരിസരത്ത് റിമാൻഡ് പ്രതികൾക്ക് കഞ്ചാവ് വിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പാറശാല മുര്യങ്കര കോടവിളാകം പാലുകുഴി പുത്തൻ വീട്ടിൽ ബിബിനെ (24) നെയ്യാറ്റിൻകര പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് 33.82 ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. സംസ്ഥാനത്തെ ജയിലുകളിലേക്ക് പുറത്ത് നിന്ന് ലഹരി എത്തുന്നുവെന്ന ഏഷ്യനെറ്റ് ന്യൂസ് റോവിങ് റിപോർട്ടർ കണ്ടെത്തൽ ശരിവെയ്ക്കുന്നതായിരുന്നു അറസ്റ്റ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ കോടതി പരിസരത്ത് സംശയകരമായ രീതിയിൽ കണ്ടെത്തിയ ബിബിനെ പിടികൂടി പരിശോധന നടത്തിയപ്പോഴാണ് പൊലീസിന് കഞ്ചാവ് ലഭിക്കുന്നത്. റിമാൻഡ് പ്രതികൾക്ക് നൽകാൻ ചെറിയ പൊതികളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു ഇവ.
അന്വേഷണത്തിൽ സ്കൂൾ പരിസരത്ത് കറങ്ങി നടന്ന് കഞ്ചാവ് വിൽക്കുന്ന ആളാണ് ഇയാളെന്ന് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. പൊഴിയൂർ, പാറശാല പൊലീസ് സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ അടിപിടി കേസുകളും റജിസ്റ്റർ ചെയ്തിട്ടുണ്ട്. നെയ്യാറ്റിൻകര സിഐ: കെ ആർ ബിജുവിന്‍റെ നേതൃത്വത്തിൽ എസ് ഐ ആർ സജീവ്, സൈലസ്, ജയരാജ്, സീനിയർ സി പി ഒ ഷിബു, പ്രവീൺ, എ കെ രതീഷ്, പ്രശാന്ത് എന്നിവർ അടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
കൂടുതല്‍ വായനയ്ക്ക്: പാകിസ്ഥാനും ചൈനയും ചേര്‍ന്ന് അതിമാരക ജൈവായുധ നിര്‍മ്മാണത്തിലെന്ന് റിപ്പോര്‍ട്ട്
വിവാഹ വീട്ടിൽ ഏഴംഗ സംഘത്തിന്‍റെ ആക്രമണം; മൂന്ന് പേര്‍ പിടിയില്‍
മാന്നാർ: ചെന്നിത്തലയിൽ വിവാഹ വീട്ടിൽ അടുക്കള കാണൽ ചടങ്ങ് നടക്കുന്നതിനിടെ ഏഴംഗ സംഘം വീട് കയറി അക്രമണം നടത്തി. അക്രമത്തില്‍ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. അക്രമണം അഴിച്ച് വിട്ട മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല ചെറുകോൽ അയ്യപ്പ ക്ഷേത്രത്തിന് സമീപമുള്ള വിവാഹ വീട്ടിൽ രാത്രിയിലെത്തിയ ഏഴംഗ സംഘം അക്രമം നടത്തുകയായിരുന്നു. അക്രമത്തില്‍ രണ്ട് പേർക്ക് പരുക്കേറ്റിരുന്നു. ആക്രമി സംഘത്തിലെ മൂന്ന് പേരെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല ചെറുകോൽ സംഗീത് ഭവനത്തിൽ സംഗീത് (20), ചെറുകോൽ ഇടശേരിയത്ത് വീട്ടിൽ ജിഷ്ണു (22), ചെറുകോൽ ഗോകുൽ നിവാസിൽ ഗോകുൽ കൃഷ്ണ (18) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
ചെന്നിത്തല ചെറുകോൽ ഉള്ള വരന്‍റെ വീട്ടിൽ വധുവിന്‍റെ വീട്ടിൽ നിന്ന് ബന്ധുക്കൾ എത്തി അടുക്കള കാണൽ ചടങ്ങ് നടക്കുന്നതിനിടെ ആണ് അക്രമം നടന്നത്. ബൈക്കിലെത്തിയ യുവാക്കൾ അസഭ്യം പറഞ്ഞ് കൊണ്ട് വീടിന് മുന്നിലൂടെ നിരവധി തവണ അമിത വേഗതയിൽ ബൈക്കോടിച്ച് ഭീതി പരത്തി. ഇതേ തുടര്‍ന്ന് വിവാഹ വീട്ടിലെ ആളുകൾ ഇത് ചോദ്യം ചെയ്തു. തുടർന്ന് പ്രതികൾ തിരിച്ച് പോവുകയും കൂടുതല്‍ ആളുകളുമായി വന്ന് അക്രമം നടത്തുകയായിരുന്നു.