Asianet News MalayalamAsianet News Malayalam

നാല് കൊല്ലം, തട്ടിയത് നൂറ് കോടിയിലേറെ; പ്രവീണ്‍ റാണക്കെതിരെ തൃശൂരിൽ കൂടുതൽ കേസുകൾ

ഈസ്റ്റ്, വെസ്റ്റ്, കുന്നംകുളം സ്‌റ്റേഷനുകളിലായി റാണയ്ക്കെതിര ഇതുവരെ 22 കേസുകളാണുള്ളത്. ഒരു ലക്ഷം മുതൽ 17 ലക്ഷം വരെ തട്ടിയെന്നാണ് പരാതികളിലുള്ളത്. 

more cases registered against praveen rana
Author
First Published Jan 6, 2023, 8:35 PM IST

കൊച്ചി : സേഫ് & സ്ട്രോങ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി, പ്രവീണ്‍ റാണക്കെതിരെ കൂടുതൽ കേസുകൾ. തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ 7 കേസുകളാണ് ഇന്ന് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ ഈസ്റ്റിൽ മാത്രം 15 കേസുകളുണ്ട്. ഈസ്റ്റ്, വെസ്റ്റ്, കുന്നംകുളം സ്‌റ്റേഷനുകളിലായി റാണയ്ക്കെതിര ഇതുവരെ 22 കേസുകളാണുള്ളത്. ഒരു ലക്ഷം മുതൽ 17 ലക്ഷം വരെ തട്ടിയെന്നാണ് പരാതികളിലുള്ളത്. 

പ്രവീണ്‍ റാണയെന്ന പ്രവീണ്‍ കെപി, നാല് കൊല്ലം കൊണ്ട് നൂറു കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തല്‍. 'സേഫ് ആന്‍റ് സ്ട്രോങ്ങ് നിധി' എന്ന സാമ്പത്തിക സ്ഥാപനം വഴിയും വിവിധ ബിസിനസുകളില്‍ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞുമായിരുന്നു നിക്ഷേപങ്ങളത്രയും വാങ്ങിക്കൂട്ടിയത്. ഫ്രാഞ്ചൈസിയില്‍ ചേര്‍ന്നാല്‍ നാൽപ്പത്തിയെട്ടു ശതമാനം പലിശയും കാലാവധി കഴിയുമ്പോള്‍ മുതലും തിരികെ ലഭിക്കുമെന്ന വാഗ്ദാനത്തിലായിരുന്നു നിക്ഷേപകര്‍ വീണത്. 


അതിശയിക്കുന്ന വേഗത്തില്‍ വളര്‍ന്ന തട്ടിപ്പുകാരനാണ് പ്രവീൺ. തൃശൂരിലെ സ്വകാര്യ എഞ്ചിനിയറിങ് കോളെജില്‍ നിന്ന് ബിടെക് ബിരുദം നേടിയ ശേഷം പത്തുകൊല്ലം മുമ്പാണ് നിക്ഷേപം സ്വീകരിക്കുന്ന ബിസിനസ് തുടങ്ങുന്നത്. മെല്ലെ മെല്ലെയത് സേഫ് ആന്‍റ് സ്ട്രോങ്ങ് നിധിയെന്ന സാമ്പത്തിക സ്ഥാപനമായി രൂപം മാറി. തൃശൂര്‍, പാലക്കാട് ജില്ലകളിലായി ഇരുപതിലധികം ബ്രാഞ്ചുകളാണ് കമ്പനിക്കുള്ളത്‍. നൂറിലേറെ ജീവനക്കാരാണ് അവിടെ പ്രവര്‍ത്തിക്കുന്നത്. ഹോട്ടല്‍ ആന്‍റ് ടൂറിസം മേഖലയില്‍ നിക്ഷേപിക്കാനെന്ന് പറഞ്ഞാണ് നിക്ഷേപം സ്വീകരിച്ചത്. നിധിയിലെ നിക്ഷേപത്തിന് പലിശ പന്ത്രണ്ട് ശതമാനമായിരുന്നു.

എന്നാല്‍ നിക്ഷേപകര്‍ക്കായി ഫ്രാഞ്ചൈസി എന്ന മറ്റൊരു തേന്‍ കെണി റാണ ഒരുക്കിയിരുന്നു. കമ്പനിയുടെ ഫ്രാഞ്ചൈസിയില്‍ അംഗമാകാം. നാൽപ്പത്തിയെട്ട് ശതമാനം വരെ പലിശ നല്‍കുമെന്നായിരുന്നു വാഗ്ധാനം. കാലാവധി തീര്ന്നാല്‍ മുതലും മടക്കി നല്‍കും. തുടക്കത്തില്‍ പലിശ മുടക്കമില്ലാതെ കിട്ടിയതോടെ നിക്ഷേപകരും ജീവനക്കാരും പരിചയത്തിലുള്ളവരെയെല്ലാം റാണയുടെ ഫ്രാഞ്ചൈസിയില്‍ നിക്ഷേപകരാക്കി. ഇതോടെ വമ്പന്‍ പ്രചരണങ്ങളും പരസ്യങ്ങളുമായി റാണ അരങ്ങ് കൊഴുപ്പിച്ചു. പൂനെയിലും കൊച്ചിയിലും ഡാന്‍സ് ബാറുകളും തുടങ്ങി. കൂടുതല്‍ നിക്ഷേപം കൊണ്ടുവരുന്നവര്‍ക്ക് വമ്പന്‍ സമ്മാനങ്ങളും നല്‍കി. പൊലീസുകാരുമായും ഉന്നത രാഷ്ട്രീയക്കാരുമായും ബന്ധങ്ങളുണ്ടാക്കി. റാണയുടെ പരിപാടികള്‍ക്കായി ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ നിരന്നെത്തി. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സ്വതന്ത്രനായി മത്സരിച്ച റാണ ആയിരം വോട്ടും നേടി. സിനിമയിലും ഒരു കൈ നോക്കി.  ചോരന്‍ എന്ന പേരില്‍ പുറത്തിറങ്ങിയ സിനിമയിലെ നായകനും റാണയായിരുന്നു. 

നിക്ഷേപ തട്ടിപ്പ്; രണ്ട് ലക്ഷം തട്ടി, പ്രവീൺ റാണയ്ക്കെതിരെ പരാതിയുമായി യുവതി, കേസെടുത്തു

2021 മുതലാണ് റാണയുടെ കോട്ടയിളകിത്തുടങ്ങുന്നത്. കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന പേരിൽ സ്ഥാപനത്തിന്‍റെ ലൈസൻസ്  2021ൽ രജിസ്ട്രാർ ഓഫ് കമ്പനീസ് റദ്ദാക്കി. പലിശയും മുതലും നല്‍കുന്നത് മുടങ്ങിയതോടെ നിക്ഷേപകര്‍ പരാതിയുമായി എത്തിത്തുടങ്ങി. അവധികള്‍ പറഞ്ഞും കോടതികളില്‍ നിന്ന് ജാമ്യം നേടിയും റാണ താൽക്കാലിക പരിഹാരം കണ്ടു. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താ പരമ്പരക്ക് പിന്നാലെ നിക്ഷേപകര്‍ പിടി മുറുകി. കാലാവധി കഴിഞ്ഞ പണം ഇനി വൈകിക്കരുതെന്ന് അന്ത്യ ശാസനം നല്‍കി. ഒടുവില്‍ കഴിഞ്ഞ 27 ന് വിളിച്ച നിക്ഷേപകരുടെ യോഗത്തില്‍ ഈമാസം 10ന് പണം നല്‍കാമെന്ന് വാദ്ഗാനം നല്‍കി. രണ്ടു ദിവസത്തിന് ശേഷം കമ്പനി ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് റാണ രാജിവച്ചെന്ന സന്ദേശം നിക്ഷേപര്‍ക്കെത്തി. ഇതോടെ പൊലീസ് സ്റ്റേഷനുകളില്‍ കൂട്ടപ്പരാതിയെത്തി. വീട്ടിലും സ്ഥാപനങ്ങളിലും പൊലീസ് അന്വേഷിച്ചെത്തുമ്പോഴേക്കും റാണ മുങ്ങിയിരുന്നു.

തൃശ്ശൂരിലെ സേഫ് ആന്‍റ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ്: കമ്പനി ഉടമയ്‍ക്കെതിരെ കൂട്ടപ്പരാതികള്‍, 18 കേസ്

Follow Us:
Download App:
  • android
  • ios