നിരന്തരം പിന്തുടർന്നിരുന്ന അഫീസിനെതിരെ യുവതി നേരത്തെ ചന്ദ്രാ ലേഔട്ട് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പ്രതിയെ വിളിച്ചുവരുത്തി താക്കീത് നൽകിയിരുന്നു

ഗംഗോണ്ടനഹള്ളി: ബെംഗളൂരു ഗംഗോണ്ടനഹള്ളിയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ നടുറോഡിൽ കുത്തിക്കൊന്ന സംഭവത്തിൽ പ്രതി പിടിയിൽ. വർക്ക് ഷോപ്പ് ജീവനക്കാരനായ അഫീസിനെയാണ് ചന്ദ്ര ലേഔട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നു കുട്ടികളുടെ അമ്മയായ ഫിർദൗസ് ബാനു എന്ന യുവതിയെ പട്ടാപ്പകൽ കൊലപ്പെടുത്തിയ കേസിലാണ് പ്രതി അഫീസിനെ പൊലീസ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതി ഇന്ന് രാവിലെയാണ് പിടിയിലായത്. പ്രതിക്കായി പൊലീസ് ഇന്നലെ മുതൽ അന്വേഷണം ഊർജിതമാക്കായിരുന്നു. മജിസ്ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

YouTube video player

ഇന്നലെ ഉച്ചയ്ക്ക് 2 മണിക്കാണ് അഫീസ് ഫിർദൗസ് ബാനുവിനെ വീട്ടിന് സമീപം തടഞ്ഞുനിർത്തി കത്തി കൊണ്ട് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഫിർദൗസ് ബാനു തത്ക്ഷണം മരിച്ചു. തന്നെ നിരന്തരം പിന്തുടർന്നിരുന്ന അഫീസിനെതിരെ യുവതി നേരത്തെ ചന്ദ്രാ ലേഔട്ട് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പ്രതിയെ വിളിച്ചുവരുത്തി താക്കീത് നൽകിയിരുന്നതായും പൊലീസ് അറിയിച്ചു. എന്നാൽ ഇതിനുശേഷവും പ്രണയാഭ്യർത്ഥനയുമായി ഇയാൾ നിരന്തരം ഫിർദൗസിനെ ശല്യം ചെയ്തിരുന്നുവെന്ന് സഹോദരി പൊലീസിന് മൊഴി നൽകി. വർക്ക് ഷോപ്പ് ജീവനക്കാരനായ അഫീസ് അവിവാഹിതനാണ്. ഫിർദൗസ് ബാനുവിനെ മൂന്ന് മക്കളുണ്ട്. ഫിർദൗസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം